ഫിലിപ്പീന്‍ യുവതിയെ കൊന്ന് മൃതദേഹം  കത്തിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

ജലീബ് അല്‍ശുയൂഖ്: ഹസാവിയില്‍ ഫിലിപ്പീന്‍ യുവതിയെ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹം കത്തിച്ച കേസിലെ നാലു പ്രതികളില്‍ രണ്ടുപേരെ അന്വേഷണ സംഘം പിടികൂടി. 
യുവതിയുമായി അവിഹിത ബന്ധം പുലര്‍ത്തിയ സഞ്ജയ് ബര്‍സനകുമാര്‍, സുരേഷ് ഇന്‍ദികാദെ എന്നീ ശ്രീലങ്കന്‍ വംശജരാണ് പിടിയിലായത്. കേസിലെ കൂട്ടുപ്രതികളായ സയ്യിദ് സൈഹം അബ്ബാസ്, ഫിറോസ് അഖ്തര്‍ മുഹമ്മദ് എന്നീ പാകിസ്താന്‍ വംശജര്‍ നാട്ടിലേക്ക് കടന്നതിനാല്‍ പിടികൂടാനായിട്ടില്ല. യുവതിയെ കൊലപ്പെടുത്തിയ ബര്‍സനകുമാറിനെ പിടികൂടിയതോടെയാണ് മറ്റുപ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സംഭവത്തിനുശേഷം അന്തലൂസില്‍ ഒളിച്ചുകഴിയുകയായിരുന്ന ഇയാളെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സബാഹ് ആശുപത്രിയിലെ ക്ളീനിങ് സൂപ്പര്‍വൈസറായ സുരേഷ് ഇന്‍ദികാദെയെ കസ്റ്റഡിയിലെടുത്തത്. പ്രതികളായ നാലുപേരുമായും അവിഹിതബന്ധം പുലര്‍ത്തിയിരുന്ന യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് കൊന്നതെന്ന് പ്രധാന പത്രി മൊഴിനല്‍കി. കഴിഞ്ഞ ജനുവരി 26ന് ഹസാവിയിലാണ് സംഭവം നടന്നത്. 
തെളിവുനശിപ്പിക്കാന്‍ മൃതദേഹം സയ്യിദ് സൈഹം അബ്ബാസ്, ഫിറോസ് അഖ്തര്‍ മുഹമ്മദ് എന്നിവരുടെ സഹായത്താല്‍ വാഹനത്തില്‍ കയറ്റി ജലീബിനും അബ്ദുല്ല മുബാറകിനും ഇടയില്‍വെച്ച് കത്തിക്കുകയായിരുന്നുവെന്നും ബര്‍സനകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.