കഴിഞ്ഞവര്‍ഷം 1,44,317 വിദേശികളെ സൂക്ഷ്മ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി

കുവൈത്ത് സിറ്റി: കഴിഞ്ഞവര്‍ഷം വിമാനത്താവളമുള്‍പ്പെടെ രാജ്യത്തെ അതിര്‍ത്തികവാടങ്ങളില്‍ സംശയാസ്പദ നിലയില്‍ കാണപ്പെട്ട 1,44,317 വിദേശികളെ സൂക്ഷ്മ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയതായി ആരോഗ്യമന്ത്രി ഡോ. അലി അല്‍ ഉബൈദി  വ്യക്തമാക്കി. പാര്‍ലമെന്‍റില്‍ എം.പി. ഖലീല്‍ അബല്‍ ഇതുസംബന്ധമായി ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യക്കാരുള്‍പ്പെടെ 32 രാജ്യങ്ങളിലെ പൗരന്മാരെയാണ് അതിര്‍ത്തി കവാടങ്ങളിലെ പ്രത്യേക ലാബുകളില്‍ സൂക്ഷ്മ വൈദ്യപരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ 308 പേര്‍ക്കാണ് രാജ്യത്തേക്ക് പ്രവേശാനുമതി നല്‍കാന്‍ പാടില്ലാത്ത തരത്തിലുള്ള രോഗം കണ്ടത്തെിയത്. എയ്ഡ്സ്, ക്ഷയം, കോളറ, മലേറിയ എന്നീ രോഗങ്ങള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് ഇവരെ തങ്ങളുടെ നാടുകളിലേക്ക് കയറ്റിയയക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. നുവൈസീബ്, അബ്ദലി, സാല്‍മി തുടങ്ങിയ കരമാര്‍ഗമുള്ള അതിര്‍ത്തി കവാടങ്ങളിലും വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിലും വിദേശ യാത്രക്കാരെ പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ 11 രാജ്യങ്ങളില്‍ കുവൈത്തിലേക്ക് വരുന്നതിനുമുമ്പ് വിദേശികളെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുന്ന നടപടിയുണ്ടെന്ന് അലി അല്‍ ഉബൈദി കൂട്ടിച്ചേര്‍ത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.