മധ്യാഹ്ന ജോലി വിലക്ക്: 550 നിയമലംഘനങ്ങള്‍ പിടികൂടി

കുവൈത്ത് സിറ്റി: രാജ്യത്ത് മധ്യവേനല്‍ ആരംഭിച്ചതോടെ സാമൂഹിക, തൊഴില്‍കാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ മധ്യാഹ്ന ജോലി വിലക്ക് ലംഘിച്ച 550 സംഭവങ്ങള്‍ പിടികൂടിയതായി അധികൃതര്‍ വെളിപ്പെടുത്തി. 
പബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അസിസ്റ്റന്‍റ് മേധാവി ബദരിയ അല്‍മുഖൈമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിലക്ക് ലംഘിച്ച് ഉച്ചനേരത്ത് തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ച തൊഴിലുടമകള്‍ക്കും കമ്പനികള്‍ക്കും മുന്നറിയിപ്പ് നോട്ടീസുകളാണ് ഇപ്പോള്‍ നല്‍കിയതെങ്കിലും നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നപക്ഷം അത്തരം കമ്പനികളുടെ ഫയലുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെ നടപടികള്‍ കൈക്കൊള്ളുമെന്ന് അല്‍മുഖൈമി മുന്നറിയിപ്പ് നല്‍കി. ചൂട് കടുത്തതോടെ ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് അവസാനം വരെയാണ് രാജ്യത്ത് ഉച്ചനേരങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിന് മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. 
രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെ സൂര്യപ്രകാശം നേരിട്ട് പതിക്കാനിടയുള്ള സ്ഥലങ്ങളില്‍ തൊഴിലാളികളെ ജോലിചെയ്യിപ്പിക്കാന്‍ പാടില്ളെന്ന നിയമം ഉറപ്പുവരുത്താന്‍ അധികൃതര്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ശക്തമായ ചൂടില്‍ സൂര്യാതപം പോലുള്ള അപകടങ്ങള്‍ തൊഴിലാളികള്‍ക്ക് സംഭവിക്കാതിരിക്കാനാണ് നിയമം കര്‍ശനമാക്കുന്നതെന്നും തൊഴിലുടമകളും തൊഴിലാളികളും ഇക്കാര്യത്തില്‍ ജാഗ്രതകാണിക്കണമെന്നും ബദരിയ അല്‍മുഖൈമി കൂട്ടിച്ചേര്‍ത്തു. രാവിലെ 11 മുതല്‍ വൈകീട്ട് നാലു വരെ സൂര്യാതപം ഏല്‍ക്കുന്ന തരത്തില്‍ തുറന്ന സ്ഥലങ്ങളില്‍ ജോലിചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല. 
രാജ്യത്ത് ചൂട് കനക്കുന്ന ഈ മാസങ്ങളില്‍ തൊഴിലാളികള്‍ക്ക് സൂര്യാതപം പോലുള്ള അപകടങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിനാണ് മധ്യാഹ്ന പുറംജോലി വിലക്കേര്‍പ്പെടുത്തിയത്. നാലു വര്‍ഷം മുമ്പുവരെ വിലക്ക് ഉച്ചക്ക് 12 മുതല്‍ വൈകീട്ട് നാലു വരെയായിരുന്നു. ചൂട് കൂടിവന്നതിനാല്‍ പിന്നീട് സമയം നേരത്തേയാക്കുകയായിരുന്നു. തൊഴിലുടമകളെപ്പോലെ തൊഴിലാളികളും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കടുത്ത ചൂടില്‍ തൊഴിലാളികള്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യത്തില്‍ കുവൈത്ത് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ഏറെ വിമര്‍ശമുയരാറുണ്ട്. ഈ സാഹചര്യംകൂടി പരിഗണിച്ചാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് മധ്യാഹ്ന പുറംജോലി വിലക്ക് കൊണ്ടുവന്നത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.