കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യനിവാസികളുടെ ജനിതക സാമ്പ്ള്‍ (ഡി.എന്‍.എ ഡാറ്റാ ബാങ്ക്) ശേഖരിക്കാനുള്ള കുവൈത്തിന്‍െറ തീരുമാനം പ്രത്യേക വ്യക്തിത്വം കാത്തുസൂക്ഷിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഹനിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള മനുഷ്യാവകാശ സംഘടന അഭിപ്രായപ്പെട്ടു. പ്രത്യേക സാഹചര്യത്തിലല്ലാതെ രാജ്യവ്യാപകമായി ഇത് നടപ്പാക്കുന്നത് പൗരന്മാരുടെ വ്യക്തിത്വത്തിനെതിരായ നീക്കമാണെന്നും ഡി.എന്‍.എ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറണമെന്നും യു.എന്നിന് കീഴിലുള്ള 18 അംഗ വിദഗ്ധ സമിതി ആവശ്യപ്പെട്ടു.
സിവിലയന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാറിനുള്ള ബാധ്യതകള്‍ക്ക് എതിരാണ് ഡി.എന്‍.എ ഡാറ്റാബാങ്ക് സംവിധാനമെന്ന് സമിതി വ്യക്തമാക്കി. അതേസമയം, നിശ്ചിത കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ സംശയമുള്ളവരില്‍നിന്ന് ജനിതക സാമ്പിളെടുത്ത് സൂക്ഷ്മപരിശോധന നടത്തേണ്ടിവരും. ഇത്തരം സാഹചര്യങ്ങളില്‍ കോടതിയില്‍നിന്നുള്ള അനുവാദത്തോടെ ഡി.എന്‍.എ ബാങ്ക് ആകാവുന്നതാണ്. സംശയാസ്പദ നിലയില്‍ പിടികൂടപ്പെടുന്ന പൗരന്മാരെ മാത്രം ഡി.എന്‍.എ ഡാറ്റാബാങ്ക് നിയമ പരിധിയില്‍ ഉള്‍പ്പെടുത്തുകയും എല്ലാവരെയും നിയമത്തിന് കീഴില്‍ കൊണ്ടുവരാനുള്ള തീരുമാനത്തില്‍ മാറ്റം വരുത്തുകയുമാണ് ചെയ്യേണ്ടത്.
2015 ജൂലൈയിലാണ് സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യത്തെ എല്ലാവരില്‍നിന്നും ജനിതക സാമ്പിള്‍ ശേഖരിക്കാനുള്ള നിയമം കുവൈത്ത് പാര്‍ലമെന്‍റ് അംഗീകരിച്ചത്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ തടവും വിവരം നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് പിഴ ചുമത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. സംശയമുള്ളവര്‍ക്കുമേല്‍ മാത്രമായി നിയമം പരിമിതപ്പെടുത്താന്‍ കുവൈത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യു.എന്‍. സമിതി അംഗം സാറ കലിഫ്ലാന്‍റ് പറഞ്ഞു.
അതിനിടെ, മുന്‍കാലത്തേക്കാള്‍ ഭീകരവാദ ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡി.എന്‍.എ ഡാറ്റാബാങ്ക് നിയമത്തിന്‍െറ പ്രസക്തിയെന്ന് യു.എന്നിലെ കുവൈത്ത് പ്രതിനിധി ജമാല്‍ അല്‍ ഗുനൈം പ
റഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.