ഗാര്‍ഹിക തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം 60 ദീനാറായി നിശ്ചയിക്കണം –ആഭ്യന്തര മന്ത്രി

കുവൈത്ത് സിറ്റി: സ്വദേശി വീടുകളിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളും ഓഫിസുകളും പാലിക്കേണ്ട വ്യവസ്ഥകളും നടപടിക്രമങ്ങളും സംബന്ധിച്ച് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
നാലു പ്രധാന വകുപ്പുകളിലായാണ് മന്ത്രിയുടെ ഉത്തരവ്. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനുവേണ്ട ലൈസന്‍സ് ലഭിക്കുന്നതിനും ഉള്ള ലൈസന്‍സ് പുതുക്കുന്നതിനും ബന്ധപ്പെട്ട കമ്പനി പ്രാദേശിക ബാങ്കുകള്‍ വഴി ലക്ഷം ദീനാര്‍ സെക്യൂരിറ്റി കെട്ടിവെക്കണമെന്നതാണ്  ഒന്നാം വകുപ്പിലുള്ളത്. ഇത്തരം കമ്പനികളുടെ ഏതെങ്കിലും ശാഖകള്‍ തുടങ്ങുന്നതിനാണെങ്കില്‍ തുടങ്ങുന്ന ഓരോ ബ്രാഞ്ചുകള്‍ക്കും 40,000 ദീനാര്‍ എന്ന തോതില്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്‍റില്‍ സെക്യൂരിറ്റി നല്‍കണമെന്നും പുതിയ ഉത്തരവിലുണ്ട്.
കമ്പനി ആരംഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചതുമുതല്‍ രണ്ടു വര്‍ഷത്തേക്കായിരിക്കും ഇത്തരത്തില്‍ സമ്പാദിക്കുന്ന ലൈസന്‍സിന്‍െറ കാലാവധി. ഇത്തരത്തില്‍ ലൈസന്‍സ് കരസ്ഥമാക്കി ആരംഭിക്കുന്ന ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ് കമ്പനി വഴിയത്തെുന്ന തൊഴിലാളികള്‍ക്ക് 60 ദീനാര്‍ അടിസ്ഥാന ശമ്പളം നല്‍കണമെന്നാണ് രണ്ടാമത്തെ പ്രധാന ഉത്തരവ്. ഇത്തരത്തില്‍ കൊണ്ടുവരപ്പെടുന്ന ഗാര്‍ഹിക തൊഴിലാളികളും കമ്പനിയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയാണെങ്കില്‍ സര്‍ക്കാറിന് കീഴിലെ ബന്ധപ്പെട്ട ഗാര്‍ഹിക തൊഴിലാളി ഡിപ്പാര്‍ട്ട്മെന്‍റ് വഴിയാണ് പരിഹരിക്കപ്പെടേണ്ടത്.
കരാറിലേര്‍പ്പെട്ട തൊഴിലാളിയും തൊഴില്‍ ദായകനും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്താല്‍ ആര്‍ക്കുവേണമെങ്കിലും മന്ത്രാലയത്തിന് കീഴിലെ ഗാര്‍ഹിക തൊഴിലാളി ഡിപ്പാര്‍ട്ട്മെന്‍റില്‍ നേരിട്ട് പരാതി നല്‍കാന്‍ അവകാശമുണ്ടായിരിക്കും.
ഇത്തരത്തിലുള്ള പരാതികള്‍ ലഭിച്ചാല്‍ എതിര്‍ കക്ഷിയെ വിളിപ്പിച്ച് മൂന്നു മാസത്തിനുള്ളില്‍ തീരുമാനം കൈക്കൊള്ളാന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ബാധ്യസ്ഥമായിരിക്കും. തൊഴിലുടമക്കും തൊഴിലാളിക്കുമിടയിലെ പ്രശ്നങ്ങളില്‍ തീര്‍പ്പ് കല്‍പിച്ചുകൊണ്ട് ഡിപ്പാര്‍ട്ട്മെന്‍റ് നല്‍കുന്ന രേഖ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വഴി എവിടെവെച്ചും കൈപ്പറ്റാന്‍ ഇരുവിഭാഗവും ബാധ്യസ്ഥരായിരിക്കും.
ഏതെങ്കിലും കാരണവശാല്‍ ഡിപ്പാര്‍ട്ട്മെന്‍റ് നല്‍കുന്ന നോട്ടീസ് കൈപ്പറ്റാതിരുന്നാല്‍ സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഏല്‍പിക്കുകയാണ് ചെയ്യുക.
പൊലീസായിരിക്കും പിന്നീട് പരാതി കൊടുക്കപ്പെടുന്നയാള്‍ക്ക് നോട്ടീസ് കൈമാറുക. എതിര്‍കക്ഷിയുടെ പരാതിയെതുടര്‍ന്ന് ഡിപ്പാര്‍ട്ട്മെന്‍റ് വിളിപ്പിച്ചിട്ടും ഹാജറാകാതിരുന്നാല്‍ തൊഴിലാളിയാവട്ടെ തൊഴില്‍ ദായകനാവട്ടെ കേസ് കോടതിയിലേക്ക് മാറ്റുകയാണ് പിന്നീട് ചെയ്യുക.
അതേസമയം, ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് സ്ഥാപനം തുടങ്ങുന്നതിനുള്ള പുതിയ ലൈസന്‍സ് ഇഷ്യൂചെയ്യുന്നതിന് 100 ദീനാര്‍, ലൈസന്‍സ് പുതുക്കുന്നതിന് വര്‍ഷം പ്രതി 50 ദീനാര്‍, കേടുവന്നതോ നഷ്ടപ്പെട്ടതോ ആയ ലൈസന്‍സിന് പകരം ലഭിക്കുന്നതിന് 50 ദീനാര്‍, ലൈസന്‍സില്‍  പുതിയ വിവരം കൂട്ടിച്ചേര്‍ക്കുന്നതിനും മാറ്റുന്നതിനും 50 ദീനാര്‍ എന്ന തോതില്‍ പിഴ ഒടുക്കണമെന്നും പുതിയ ഉത്തരവിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.