മനുഷ്യക്കച്ചവടം: കുവൈത്ത് നില മെച്ചപ്പെടുത്തി –അമേരിക്ക

കുവൈത്ത് സിറ്റി: ശക്തമായ നടപടികളിലൂടെ മനുഷ്യക്കച്ചവടം  നിയന്ത്രിക്കുന്നതിലും പ്രതിരോധിക്കുന്നതിലും കുവൈത്ത് ഗണ്യമായ തോതില്‍ നില മെച്ചപ്പെടുത്തിയതായി അമേരിക്ക.  2016ലെ ആദ്യത്തെ ആറുമാസം  ലോകതലത്തില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പുരോഗതിയെ സംബന്ധിച്ച് യു.എസ് വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനിരിക്കെ കുവൈത്തിലെ അമേരിക്കന്‍ അംബാസഡര്‍ ഡഗ്ളസ് സില്ലിമന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം ആരംഭിച്ചതു മുതല്‍ മനുഷ്യക്കടത്ത്  ഇല്ലാതാക്കുന്നതിനായി കുവൈത്ത് സര്‍ക്കാര്‍ തലത്തിലും സ്വകാര്യതലത്തിലും നിരവധി ശ്രമങ്ങളാണ് നടത്തിയത്. കൃത്യമായ റിക്രൂട്ടിങ് നടപടികളിലൂടെയല്ലാതെ പണം വാങ്ങി വിദേശ രാജ്യങ്ങളില്‍നിന്ന് തൊഴിലാളികളെ വ്യാപകമായി എത്തിച്ച് തൊഴില്‍വിപണിയിലേക്ക് തള്ളിവിടുന്ന പ്രവണത മുന്‍കാലങ്ങളെ അപേക്ഷിച്ച് കുവൈത്തില്‍ കുറഞ്ഞുവന്നിട്ടുണ്ട്. ഇത്തരം ഊഹക്കമ്പനികളെയും റിക്രൂട്ടിങ് ഏജന്‍സികളെയും കണ്ടത്തെുന്നതിന് ശക്തമായ നിരീക്ഷണം തൊഴില്‍ മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ നടക്കുന്നത് ആശാവഹമായ സംഗതികളാണ്. മനുഷ്യര്‍ ഏത് നാട്ടുകാരായാലും മാന്യമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട് -സില്ലിമന്‍ പറഞ്ഞു. ഗാര്‍ഹിക മേഖലകളിലേക്കും സ്വകാര്യ മേഖലയിലെ വിവിധ കമ്പനികളിലേക്കുമെന്ന് പറഞ്ഞുപറ്റിച്ച് തൊഴിലും താമസവുമില്ലാതെ കഷ്ടപ്പെടുന്ന അവസ്ഥക്ക് ഏറെ മാറ്റം സംഭവിച്ചിട്ടുണ്ട്. കുവൈത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴില്‍ മനുഷ്യക്കടത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി പ്രത്യേക ഡിപ്പാര്‍ട്മെന്‍റ് പ്രവര്‍ത്തിക്കുന്ന കാര്യം യു.എസ് അംബാസഡര്‍ എടുത്തുപറഞ്ഞു. അതോടൊപ്പം മനുഷ്യക്കച്ചവടത്തിന്‍െറ ഇരകളായി എത്തപ്പെട്ടവരെ സംരക്ഷിക്കുന്നതിന് അഭയകേന്ദ്രങ്ങള്‍ ഒരുക്കുക, നിയമനടപടികളിലൂടെ അവര്‍ക്ക് അവകാശങ്ങള്‍ വാങ്ങിക്കൊടുക്കുക തുടങ്ങിയ കാര്യത്തിലും  കുവൈത്ത് പുരോഗതി കൈവരിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് പൂര്‍ണമായി ഇല്ലാതാക്കുന്നതിനും അതുവഴി മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള എല്ലാ സഹകരണവും അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ഡഗ്ളസ് സില്ലിമന്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.