സ്വദേശികളുടെ  വിദേശ ചികിത്സ: സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന്‍െറ വിലത്തകര്‍ച്ചമൂലം രാജ്യം സമീപഭാവിയില്‍ നേരിടാനിടയുള്ള സാമ്പത്തിക പ്രതിസന്ധി മുന്നില്‍കണ്ടുള്ള സാമ്പത്തിക അച്ചടക്ക നടപടികളുടെ ഭാഗമായി സ്വദേശികളുടെ വിദേശ ചികിത്സാരംഗത്തും നിയന്ത്രണം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
 വിദേശരാജ്യങ്ങളിലേക്ക് ചികിത്സക്ക് പോകാന്‍ നിര്‍ദേശിക്കപ്പെട്ട രോഗികള്‍ക്ക് ഒരു ദിവസത്തെ ചെലവിന് നിലവില്‍ കൊടുത്തുകൊണ്ടിരുന്ന അലവന്‍സ് 75 ദീനാര്‍ 50 ദീനാറാക്കി മന്ത്രിസഭ വെട്ടിക്കുറച്ചു. കൂടാതെ, രോഗിയുടെ പരിചരണത്തിന് കൂടെപ്പോകുന്നവര്‍ക്ക് കൊടുത്തുകൊണ്ടിരുന്ന 50 ദീനാര്‍ ഇനിമുതല്‍ കൊടുക്കേണ്ടതില്ളെന്ന സുപ്രധാന തീരുമാനവും മന്ത്രിസഭ കൈക്കൊണ്ടിട്ടുണ്ട്. ഇനിമുതല്‍ സ്വദേശികളുടെ വിദേശ ചികിത്സയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വഹിക്കേണ്ടിവരുന്ന വാര്‍ഷിക ബാധ്യത ഒരിക്കലും 100 മില്യന്‍ ദീനാറില്‍ കൂടരുതെന്നും മന്ത്രിസഭ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
 കാന്‍സര്‍ ഉള്‍പ്പെടെ ചില മാരകരോഗങ്ങള്‍ പിടിപെടുന്ന സ്വദേശികള്‍ക്ക്  വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിന്‍െറ അടിസ്ഥാനത്തില്‍ അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ സര്‍ക്കാര്‍ ചെലവില്‍ സൗജന്യ ചികിത്സയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ഇനത്തില്‍ വന്‍ തുകയാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പ്രതിവര്‍ഷം ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. വേണ്ടത്ര നിരീക്ഷണവും ക്രമീകരണവും ഇല്ലാത്തതിനാല്‍ അനര്‍ഹരായ സ്വദേശി രോഗികള്‍പോലും ഈ ആനുകൂല്യം പറ്റുന്നതിനുവേണ്ടി വിദേശ ചികിത്സക്കുള്ള അവസരം ഒപ്പിച്ചെടുക്കാറുണ്ട്. യാത്രാ ചെലവിന് പുറമെ ആശുപത്രിയിലെ മുഴുവന്‍ ചികിത്സാ ചെലവും രോഗി അറിയേണ്ടതില്ല. ഇതിന് പുറമെയാണ് രോഗിക്ക് പ്രതിദിനം മറ്റു ചെലവുകള്‍ക്കായി 75 ദീനാറും കൂടെ നില്‍ക്കുന്നയാള്‍ക്ക് 50 ദീനാറും നല്‍കിവന്നിരുന്നത്. ഇങ്ങനെ നല്‍കിവന്ന ആനുകൂല്യം വെട്ടിക്കുറച്ച് രോഗിക്ക് മാത്രം 50 ദീനാര്‍ നല്‍കിയാല്‍ മതിയെന്നാണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. 
സര്‍ക്കാറിന്‍െറ പുതിയ തീരുമാനം രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളിയുടെ സാഹചര്യത്തില്‍ ചെലവുചുരുക്കുന്നതിന് ഇടയാക്കുമെന്നതിലപ്പുറം വിദേശ ചികിത്സാരംഗം ക്രമീകരിക്കുന്നതിനും സഹായകരമാ
യേക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.