സാമ്പത്തികപരിഷ്കരണം: ചെലവുചുരുക്കാന്‍ തയാറാവാത്ത  മന്ത്രിമാരെ ഒഴിവാക്കും –പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: ആഗോളവിപണിയിലെ എണ്ണവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാജ്യം സമീപഭാവിയില്‍ നേരിടാനിടയുള്ള സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സാമ്പത്തികപരിഷ്കരണം സംബന്ധിച്ച ചര്‍ച്ചക്കായി പാര്‍ലമെന്‍റ് സാമ്പത്തികസമിതി പ്രത്യേക യോഗംചേര്‍ന്നു. സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിമിന്‍െറ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും ധന, എണ്ണമന്ത്രിയുമായ അനസ് അസ്സാലിഹ് എന്നിവരും മന്ത്രിസഭയിലെയും പാര്‍ലമെന്‍റിലെയും പ്രമുഖരും സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ളാനിങ് ആന്‍ഡ് ഡെവലപ്മെന്‍റിന് കീഴിലെ സാമ്പത്തികസമിതി, സാമ്പത്തികപരിഷ്കരണ ഏജന്‍സി എന്നിവയുടെ പ്രതിനിധികളും സംബന്ധിച്ചു. 
സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിന്‍െറ ഭാഗമായി പൊതുചെലവുകള്‍ കുറക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി അതിന് തയാറാവാത്ത മന്ത്രിമാരെ രാജ്യത്തിന് ആവശ്യമില്ളെന്നും കൂട്ടിച്ചേര്‍ത്തു. ഇതിനോട് യോജിക്കാത്ത മന്ത്രിമാര്‍ക്ക് പുറത്തുപോവാമെന്നും അല്ളെങ്കില്‍, എത്ര മുതിര്‍ന്നവരാണെങ്കിലും അവരെ ഒഴിവാക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കാതെ എല്ലാ സര്‍ക്കാര്‍മന്ത്രാലയങ്ങളും വകുപ്പുകളും ചെലവുചുരുക്കലിന് എത്രയുംപെട്ടെന്ന് തുടക്കമിടണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. രാജ്യത്തിന്‍െറ ഭരണകുടുംബത്തിന്‍െറ കാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന അമീരി ദിവാന്‍െറ ചെലവ് കുറക്കാന്‍ നിര്‍ദേശം നല്‍കി അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് കാണിച്ച മാതൃക എല്ലാവരും പിന്‍പറ്റണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍െറ നന്മക്കായാണ് സര്‍ക്കാര്‍ സാമ്പത്തിക അച്ചടക്കനടപടികള്‍ക്ക് തുടക്കമിടുന്നതെന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം പറഞ്ഞു. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ളെങ്കിലും ഇപ്പോള്‍ ചില കടുത്ത നടപടികള്‍ സ്വീകരിച്ചില്ളെങ്കില്‍ ഭാവിയില്‍ കൂടുതല്‍ പ്രയാസമുണ്ടാവുന്ന അവസ്ഥ സംജാതമാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 
എണ്ണയിതര വരുമാനമാര്‍ഗങ്ങള്‍ തുറക്കുന്നതിന്‍െറ വേഗം വര്‍ധിപ്പിക്കുന്നതിനൊപ്പം പൊതുചെലവുകള്‍ വെട്ടിക്കുറച്ചും അവശ്യസേവനങ്ങളുടെ സബ്സിഡി നിയന്ത്രിച്ചും സാമ്പത്തിക അച്ചടക്കം കൈവരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഇതുസംബന്ധിച്ച കഴിഞ്ഞയാഴ്ച പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി അനസ് അസ്സാലിഹ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, എം.പിമാര്‍ ഒറ്റക്കെട്ടായി എതിര്‍ത്തതോടെ ഇന്ധന, വൈദ്യുതിനിരക്ക് വര്‍ധനയടക്കമുള്ള സാമ്പത്തിക അച്ചടക്ക ശിപാര്‍ശകളില്‍ പാര്‍ലമെന്‍റിന്‍െറ അനുമതി നേടാനാവാതെ സര്‍ക്കാറിന് താല്‍ക്കാലികമായി പിന്‍വാങ്ങേണ്ടിവരുകയായിരുന്നു. ഇതോടെ വിഷയം വീണ്ടും പാര്‍ലമെന്‍റിന്‍െറ പരിഗണനയില്‍ കൊണ്ടുവരുന്നതിന് മുന്നോടിയായി സാമ്പത്തികസമിതിയുടെ നേതൃത്വത്തില്‍ ഒരിക്കല്‍ക്കൂടി ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സാമ്പത്തികപരിഷ്കരണ നടപടികള്‍ ധന, എണ്ണമന്ത്രി അനസ് അസ്സാലിഹ് യോഗത്തില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ചെലവുകുറക്കല്‍, പുതിയ നികുതികള്‍ ഏര്‍പ്പെടുത്തല്‍, ഇന്ധനം, വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യസേവനങ്ങളുടെ നിരക്കുവര്‍ധന, സര്‍ക്കാര്‍വക കെട്ടിടങ്ങളുടെ വാടക വര്‍ധിപ്പിക്കല്‍ തുടങ്ങിയവക്കൊപ്പം വൈദ്യുതിയുടെ ഉപയോഗം കുറക്കുന്നതിനായി പാരമ്പര്യേതര ഊര്‍ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഹരിതനഗരങ്ങള്‍ക്ക് തുടക്കമിടുക, പ്രകൃതിവാതകം കൂടുതലായി ഉല്‍പാദിപ്പിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വഴിതേടുക, എണ്ണയിതര വരുമാനമാര്‍ഗങ്ങള്‍ കണ്ടത്തൊനുള്ള നടപടികള്‍ക്ക് വേഗംകൂട്ടുക തുടങ്ങിയ നിര്‍ദേശങ്ങളും മന്ത്രി മുന്നോട്ടുവെച്ചു. ഈമാസം 20ന് സമിതി ഒരിക്കല്‍ക്കൂടി യോഗംചേര്‍ന്നശേഷം നിര്‍ദേശങ്ങള്‍ അടുത്തമാസം ഒന്നിന് ചേരുന്ന പാര്‍ലമെന്‍റിന്‍െറ പരിഗണനക്കായി സമര്‍പ്പിക്കുമെന്ന് സമിതി വക്താവ് എം.പി. ഫൈസല്‍ അല്‍ശായ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.