എണ്ണവില വര്‍ധനക്കെതിരെ രൂക്ഷവിമര്‍ശവുമായി എം.പിമാര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ധനവില കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശവുമായി എം.പിമാര്‍. വിലവര്‍ധന അംഗീകരിക്കില്ളെന്നും ഇത് സര്‍ക്കാറിന്‍െറ വാഗ്ദാനലംഘനമാണെന്നും സ്പീക്കര്‍ മര്‍സൂക് അല്‍ ഗനീം വിളിച്ച അടിയന്തര യോഗത്തില്‍ പങ്കെടുത്ത എം.പിമാര്‍ പറഞ്ഞു. പാര്‍ലമെന്‍റംഗങ്ങളില്‍ അധികപേരും വേനലവധി ചെലവിടുന്നതിനായി രാജ്യംവിട്ട സമയത്ത് തിരക്കുപിടിച്ച് വിലവര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം  ഞെട്ടലുളവാക്കുന്നതാണെന്ന് ചൊവാഴ്ച യോഗത്തില്‍ പങ്കെടുത്ത 14 സാമാജികരും അഭിപ്രായപ്പെട്ടു. വിദേശയാത്ര വെട്ടിച്ചുരുക്കാനും അടിയന്തര പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാനും എം.പിമാര്‍  സഹപ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ തീരുമാനത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് പാര്‍ലമെന്‍റംഗങ്ങളുടെ ധാരണ.
 തീരുമാനം താഴ്ന്ന വരുമാനക്കാരുടെയും മധ്യവര്‍ഗക്കാരുടെയും ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഭൂരിഭാഗം സാമാജികരും പറഞ്ഞതായി ഡെപ്യൂട്ടി സ്പീക്കര്‍ മുബാറക് അല്‍ ഖറൈനിജ് വ്യക്തമാക്കി. പാര്‍ലമെന്‍റില്‍ ചര്‍ച്ചചെയ്യാതെ ഏകപക്ഷീയമായി ഇന്ധനവില വര്‍ധിപ്പിക്കില്ളെന്ന വാഗ്ദാനം സര്‍ക്കാര്‍ ലംഘിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ നേരിടുന്ന പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിന് ബദല്‍ നടപടികള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ മിണ്ടാതിരിക്കില്ളെന്നും എല്ലാവര്‍ക്കും സ്വീകാര്യമായ നടപടികള്‍ക്കായി സമ്മര്‍ദം ചെലുത്തുമെന്നും ഒൗദ അല്‍ ഒൗദ എം.പി പറഞ്ഞു. സൗദൂന്‍ ഹമദ്, ഖലീല്‍ അബുല്‍, അലി അല്‍ ഖമീസ് തുടങ്ങിയ എം.പിമാരും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതികരിച്ചു.
അതേസമയം, രാജ്യത്തിന്‍െറ മുഖ്യവരുമാനമായ എണ്ണയുടെ വില അന്തര്‍ദേശീയ തലത്തില്‍ കൂപ്പുകുത്തിയ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ കൂടിയേതീരൂവെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാറിന്‍െറ വരുമാനം വര്‍ധിക്കുന്ന തീരുമാനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. എണ്ണ വിലയിടിവിന്‍െറ പശ്ചാത്തലത്തിലാണ് ഇന്ധനം, വൈദ്യുതി, വെള്ളം എന്നിവയുടെ സബ്സിഡി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജലം, വൈദ്യുതി നിരക്കുവര്‍ധനക്ക്  പാര്‍ലമെന്‍റിന്‍െറ അംഗീകാരം ലഭിച്ചിരുന്നെങ്കിലും സ്വദേശികളെ സാരമായി ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി ഭൂരിഭാഗം എം.പിമാരും പെട്രോള്‍ വില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു.
സ്വദേശികളെ വിലവര്‍ധന ബാധിക്കാത്ത രീതിയില്‍  ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും എം.പിമാരെ അനുനയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.  ഇതേതുടര്‍ന്നാണ് പാര്‍ലമെന്‍റിന്‍െറ അനുമതിയില്ലാതെതന്നെ അമീറിന്‍െറ പ്രത്യേക ഉത്തരവിലൂടെ വിലവര്‍ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ വിലവര്‍ധന നടപ്പാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്.

പെട്രോള്‍ വില: തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹരജി
കുവൈത്ത് സിറ്റി: പെട്രോള്‍വില വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജി.
അഭിഭാഷകനായ മുഹമ്മദ് അല്‍ അന്‍സാരിയാണ് ഇതുസംബന്ധിച്ച്  പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തത്. ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതില്‍നിന്ന് സര്‍ക്കാറിനെ തടയണമെന്ന് അന്‍സാരി ഹരജിയില്‍ സൂചിപ്പിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.