സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികളുടെ പരിശോധനാ ഫീസ് വര്‍ധിപ്പിച്ചേക്കും

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികളുടെ പരിശോധനാ ഫീസ് ഇരട്ടിയായി വര്‍ധിപ്പിക്കുമെന്ന് സൂചന. ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അസ്സഹ്ലാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശികളുടെ ചികിത്സക്കുള്ള ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട പഠനം പൂര്‍ത്തിയായിട്ടുണ്ടെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍ ആരോഗ്യമന്ത്രി ഡോ. അലി അല്‍ഉബൈദിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്ക് ചികിത്സക്ക് ഈടാക്കുന്നത് 20 ശതമാനം നിരക്ക് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. അപകടങ്ങളുള്‍പ്പെടെയുള്ള ചില അടിയന്തര സ്വഭാവമുള്ള വിഷയങ്ങള്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമാണ്. സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് വളരെ തുച്ഛമായ ഫീസ് സര്‍ക്കാര്‍ വിദേശികളില്‍നിന്ന് ഈടാക്കുന്നതിലൂടെ ആരോഗ്യമന്ത്രാലയത്തിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളിലെ കുറഞ്ഞ ഫീസ് മൂലം എക്സ്റേ ഡിപ്പാര്‍ട്ട്മെന്‍റുകളിലും ലാബുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന സ്വകാര്യ മേഖലയില്‍ ആരോഗ്യ ആശുപത്രി കമ്പനികള്‍ സ്ഥാപിക്കും. ഈ ലക്ഷ്യം നിര്‍വഹിക്കുന്നതിന് വിദേശികള്‍ക്ക് മൂന്ന് ആശുപത്രികളും 15 ആരോഗ്യകേന്ദ്രങ്ങളും സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ ചുവടുവെപ്പ് സ്വദേശികള്‍ക്ക് കൂടുതല്‍ സൗകര്യമുള്ള ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് ലഭ്യമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.