ഭീകരതക്കെതിരായ ആഗോള പോരാട്ടത്തിന് പൂര്‍ണ പിന്തുണ –കുവൈത്ത്

കുവൈത്ത് സിറ്റി: ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടം അനിവാര്യമാണെന്നും ഇതിന് രാജ്യത്തിന്‍െറ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും കുവൈത്ത് വ്യക്തമാക്കി. ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള ഭീകര, തീവ്രവാദ സംഘങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടമാണ് ആവശ്യം.
ആസൂത്രിതമായ നീക്കങ്ങളിലൂടെ മാത്രമേ ഇത്തരം സംഘങ്ങളെ തകര്‍ക്കാന്‍ കഴിയൂ. അതിന് ആഗോളതലത്തില്‍ കൂട്ടായ്മയുണ്ടാവണം -കുവൈത്ത് അഭിപ്രായപ്പെട്ടു.
കുവൈത്ത് ആതിഥ്യം വഹിച്ച നാലാമത് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) വിരുദ്ധ സഖ്യയോഗത്തില്‍ സംസാരിക്കവെ കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് സുലൈമാന്‍ അല്‍ജാറുല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവാദികള്‍ ലോകത്തിന്‍െറ പല ഭാഗത്തുമുണ്ട്.
ചില മേഖലകളിലാണ് അവര്‍ കേന്ദ്രീകരിക്കുന്നതെങ്കിലും അവര്‍ക്കെതിരായ പോരാട്ടത്തില്‍ എല്ലാ രാജ്യങ്ങളും കൈകോര്‍ക്കേണ്ടതുണ്ട്.
കാരണം, ചില രാജ്യങ്ങളുടെയല്ല, മറിച്ച് ലോകത്തിന്‍െറ സുരക്ഷക്കും സമാധാനത്തിനുമാണ് ഭീകരസംഘങ്ങള്‍ ഭീഷണിയുയര്‍ത്തുന്നത് -അദ്ദേഹം പറഞ്ഞു. ഭീകരതക്കെതിരായ പോരാട്ടത്തിനായി ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പാസാക്കിയ 2253ാം നമ്പര്‍ പ്രമേയം ഉയര്‍ത്തിപ്പിടിച്ചാണ് ആഗോളകൂട്ടായ്മ പ്രവര്‍ത്തിക്കേണ്ടതെന്നും അല്‍ജാറുല്ല അഭിപ്രായപ്പെട്ടു.
യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അസ്സബാഹിന്‍െറ ആശംസ സഹമന്ത്രി കൈമാറി. ഐ.എസ് വിരുദ്ധ സഖ്യത്തിലേക്കുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രത്യേക ദൂതന്‍ ബ്രെറ്റ് മക്ഗര്‍ക്കും യോഗത്തില്‍ സംബന്ധിച്ചു. സഖ്യത്തില്‍ കുവൈത്തിന്‍െറ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
സിറിയക്കും ഇറാഖിനും മാത്രമല്ല, മേഖലക്ക് തന്നെ ഭീഷണിയുയര്‍ത്തുന്ന രീതിയിലാണ് ഐ.എസിന്‍െറ വളര്‍ച്ചയെന്നും ഇതിന് തടയിടുക അനിവാര്യമാണെന്നും വ്യക്തമാക്കിയ ബ്രെറ്റ് മക്ഗര്‍ക്, ഐ.എസിനെതിരായ പോരാട്ടം ശക്തമാക്കുമെന്നും എത്രയും പെട്ടെന്ന് സംഘത്തിന്‍െറ ശക്തി ക്ഷയിപ്പിക്കുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ സൈന്യത്തിന്‍െറ സെന്‍ട്രല്‍ കമാന്‍ഡ്, ആഫ്രിക്കന്‍ കമാന്‍ഡ്, യൂറോപ്യന്‍ കമാന്‍ഡ്, സ്പെഷല്‍ ഓപറേഷന്‍സ് കമാന്‍ഡ്, ജോയന്‍റ് സ്പെഷല്‍ ഓപറേഷന്‍സ് കമാന്‍ഡ് തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.