കുവൈത്തില്‍ വന്‍കിട സൗരോര്‍ജ പദ്ധതി വരുന്നു

കുവൈത്ത് സിറ്റി: പാരമ്പര്യേതര- പുനരുപയോഗ ഊര്‍ജ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി കുവൈത്തില്‍ വന്‍കിട സൗരോര്‍ജ പദ്ധതി വരുന്നു. സൗരോര്‍ജം ഉപയോഗിച്ച് 50 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന പദ്ധതിയാണ് പ്രാവര്‍ത്തികമാക്കുന്നത്. ഇതിനായി 116 ദശലക്ഷം ദീനാറിന്‍െറ കരാറില്‍ കുവൈത്ത് ഒപ്പുവെച്ചു. 
സ്പാനിഷ് സ്ഥാപനമായ ടി.എസ്.കെ ഗ്രൂപ്പുമായാണ് കരാറില്‍ ഒപ്പുവെച്ചത്.  എണ്ണസമ്പന്നമായ കുവൈത്ത് പുനരുപയോഗ ഊര്‍ജമേഖലക്കുകൂടി പ്രാധാന്യം നല്‍കി മുന്നോട്ടുപോകാനാണ് ലക്ഷ്യമിടുന്നത്. 2030ഓടുകൂടി മൊത്തം വൈദ്യുതി ആവശ്യത്തിന്‍െറ 15 ശതമാനം പുനരുപയോഗ മേഖലയില്‍നിന്ന് ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ രാജ്യത്തെ വൈദ്യുതി ഉപഭോഗം 12,000 മെഗാവാട്ടാണ്. 2030ഓടെ ഇത് 30,000 മെഗാവാട്ടായി ഉയരുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തില്‍ 2030ല്‍ മൊത്തം 4500 മെഗാവാട്ട് വൈദ്യുതി പുനരുപയോഗ, പാരമ്പര്യേതര ഊര്‍ജ മേഖലകള്‍ ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജല-വൈദ്യുതി, പൊതുമരാമത്ത് മന്ത്രി അഹ്മദ് അല്‍ജസ്സാര്‍ പറഞ്ഞു. കാറ്റില്‍ നിന്നും സൂര്യപ്രകാശത്തില്‍നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം.  
50 മെഗാവാട്ടിന്‍െറ പുതിയ പദ്ധതിയില്‍നിന്ന് 2017 ഡിസംബറില്‍ വൈദ്യുതി ഉല്‍പാദനം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍റിഫിക് റിസര്‍ച് ഊര്‍ജഗവേഷണ വിഭാഗം മേധാവി സാലിം അല്‍ ഹജ്റഫ് പറഞ്ഞു.  
നേരത്തേ, കരാര്‍ ഒപ്പുവെച്ച 10 മെഗാവാട്ട് വീതം ഉല്‍പാദനശേഷിയുള്ള രണ്ട് പദ്ധതികള്‍ അടുത്തവര്‍ഷം മേയ്, ജൂലൈ മാസങ്ങളിലായി പ്രവര്‍ത്തനസജ്ജമാകും. ആദ്യ മൂന്നു പദ്ധതികള്‍ക്കും സര്‍ക്കാറാണ് ഫണ്ട് നല്‍കിയത്. 
എന്നാല്‍, ഭാവിയിലുള്ള പദ്ധതികള്‍ സ്വകാര്യമേഖലക്കാകും കൈമാറുകയെന്നാണ് സൂചന.  നിര്‍മിച്ച് പ്രവര്‍ത്തിപ്പിച്ച് കൈമാറല്‍ സംവിധാനത്തിലാണ് സ്വകാര്യമേഖലക്ക് പദ്ധതികള്‍ അനുവദിക്കുകയെന്ന്  സാലിം അല്‍ ഹജ്റഫ് പറഞ്ഞു. 2025 ഓടെ പാരമ്പര്യേതര പുനരുപയോഗ ഊര്‍ജമേഖലയില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം 2000 മെഗാവാട്ട് എങ്കിലും ആക്കുകയാണ് ലക്ഷ്യം. ആദ്യപദ്ധതികള്‍ ഷഗായയിലെ 100 ചതുരശ്ര കിലോമീറ്ററിലാണ് നടപ്പാക്കുക. 
ഇറാഖ്, സൗദി അറേബ്യ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന മരുഭൂമിയിലാണ് പദ്ധതി വരുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ഒരു ലക്ഷം വീടുകള്‍ക്കുള്ള വൈദ്യുതി നല്‍കാന്‍ സാധിക്കും. 
ഇതിലൂടെ പ്രതിവര്‍ഷം 12.5 ദശലക്ഷം വീപ്പ എണ്ണ ലാഭിക്കാനാകുമെന്നും സാലിം അല്‍ ഹജ്റഫ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.