തീവ്രവാദികള്‍ക്ക് പിന്തുണ: ഇറാനും ഹിസ്ബുല്ലക്കുമെതിരെ ശക്തമായ പ്രതിഷേധം

കുവൈത്ത് സിറ്റി: കുവൈത്തില്‍ അന്തശ്ഛിദ്രത്തിന് ശ്രമിക്കുന്ന തീവ്രവാദ ശക്തികള്‍ക്ക് പിന്തുണ നല്‍കുന്ന ഇറാനും ഹിസ്ബുല്ലക്കുമെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ഇത്തരം നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇറാന്‍ കുവൈത്തില്‍ ഇടപെടലിന് ശ്രമിക്കുകയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. അതേസമയം, ഇറാനുമായുള്ള  നയതന്ത്ര ബന്ധം അവസാനിപ്പിക്കണമെന്ന് പാര്‍ലമെന്‍റ് അംഗങ്ങളും രാഷ്ട്രീയ നേതാക്കളും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  ഇറാന്‍െറയും ഹിസ്ബുല്ലയുടെയും സഹായത്തോടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ച 26 അംഗ സംഘത്തെയും അവരുടെ ആയുധങ്ങളും പിടികൂടിയ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്. 
പിടിയിലായ സംഘത്തിനെതിരെ ചാരവൃത്തി അടക്കമുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന്‍ ചുമത്തിയ സാഹചര്യത്തില്‍ കഴിഞ്ഞദിവസം മന്ത്രിസഭ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. അബ്ദലി ആയുധവേട്ട സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതായി പബ്ളിക് പ്രോസിക്യൂഷന്‍െറ പ്രസ്താവന വന്നതോടെയാണ് ഹിസ്ബുല്ലക്കും  ഇറാനുമെതിരായ പ്രതിഷേധം വ്യാപകമായത്. പാര്‍ലമെന്‍റിലും ദീവാനിയകളിലും പൊതുജന റാലികളിലും ഇറാനും ഹിസ്ബുല്ലക്കുമെതിരായ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പാര്‍ലമെന്‍റ് വിദേശകാര്യ സമിതി അധ്യക്ഷന്‍ കൂടിയായ ഹമദ് അല്‍ ഹറഷാനി എം.പിയാണ്  ഇറാനെതിരെ ആദ്യം രംഗത്തത്തെിയത്. ഇറാനാണ് അറബ്- ഗള്‍ഫ് മേഖലയുടെ പ്രധാനശത്രുവെന്നും യമനിലും ഇറാഖിലും സിറിയയിലും സമാധാനം തകര്‍ത്ത ഇറാന്‍ ഇപ്പോള്‍ ജി.സി.സി രാജ്യങ്ങളെ ലക്ഷ്യമിട്ടിരിക്കുകയാണെന്നുമായിരുന്നു ഹമദ് അല്‍ ഹറഷാനി എം.പി തുറന്നടിച്ചത്. 
ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കണമെന്ന് എം.പിമാരായ സൗദ് അല്‍ ഹുറൈജി, അബ്ദുല്ല അല്‍ തുറൈജി എന്നിവര്‍ ആവശ്യപ്പെട്ടു. ഹിസ്ബുല്ലയെ ജി.സി.സി നേതൃത്വം ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നും ഒറ്റപ്പെടുത്തണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു. കുവൈത്തിന്‍െറ പരമാധികാരത്തിലേക്ക് ഒളിഞ്ഞു നോക്കാന്‍ ചാരന്മാരെ അയക്കുകയാണ് ഇറാന്‍  ചെയ്തതെന്ന്  മാദ്വീ അല്‍ ഹാജിരി കുറ്റപ്പെടുത്തി. എണ്ണ  ലക്ഷ്യമിട്ട് കുവൈത്തിലും മറ്റു ജി.സി.സി രാജ്യങ്ങളിലും അധിനിവേശം നടത്താനുള്ള  നീക്കമാണ്  ഇറാന്‍-ഹിസ്ബുല്ല സഖ്യം നടത്തുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ അബ്ദുല്ല അല്‍ നഫീസി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും ചാരവൃത്തിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.