ജാബിര്‍ സ്റ്റേഡിയം ഉദ്ഘാടനം : ഫുട്ബാള്‍ രാജകുമാരന്മാര്‍ പന്തുതട്ടാന്‍ കുവൈത്ത് മണ്ണിലേക്ക്...

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ അഭിമാനമായി ലോകത്തിനുമുന്നില്‍ തുറക്കുന്ന ജാബിര്‍ അല്‍അഹ്മദ് ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയത്തിന്‍െറ ഉദ്ഘാടനത്തിന് പന്തുതട്ടി കളിത്തട്ടുണര്‍ത്താന്‍ ലോക നക്ഷത്രങ്ങളത്തെുന്നു. ലോക ഫുട്ബാളിലെ മിന്നും താരകങ്ങളാണ് കുവൈത്തിന്‍െറ മണ്ണില്‍ ബൂട്ടുകെട്ടിയിറങ്ങുക. ഉദ്ഘാടന ദിവസമായ ഈമാസം 18ന്  ജാബിര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന പ്രദര്‍ശന മത്സരത്തില്‍ ലോക ഇലവനും കുവൈത്ത് ഓള്‍ സ്റ്റാര്‍ ഇലവനും തമ്മിലാണ് ഏറ്റുമുട്ടുക. 
സ്റ്റേഡിയം ഉദ്ഘാടനകാര്യങ്ങളുമായി ബന്ധപ്പെട്ട ഉന്നത സമിതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നുവട്ടം ലോക ഫുട്ബാളര്‍ പട്ടം സ്വന്തമാക്കിയല ബ്രസീലിന്‍െറയും ബാഴ്സലോണയുടെയും ഇതിഹാസതാരം റൊണാള്‍ഡീന്യോയാണ് ലോക ഇലവനിലെ സൂപ്പര്‍താരം. ഇറ്റാലിയന്‍ ലോകകപ്പ് ഹീറോയും യുവന്‍റസ് താരവുമായിരുന്ന അലസാന്ദ്രോ ദെല്‍പിയറോ, മുന്‍ സ്പെയിന്‍-ബാഴ്സലോണ ക്യാപ്റ്റന്‍ കാര്‍ലോസ് പുയോള്‍, ഇംഗ്ളണ്ട്- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം പോള്‍ സ്കോള്‍സ്, ഫ്രഞ്ച്-ആഴ്സനല്‍ താരം റോബര്‍ട്ട് പിറെസ്, ഇറ്റാലിയന്‍-യുവന്‍റസ് താരം ജിയാന്‍ലുക സാംബ്രോട്ട എന്നിവരാണ് ലോക ഇലവനില്‍ പന്തുതട്ടുന്ന മുന്‍നിര താരങ്ങള്‍. ഇതുകൂടാതെ മറ്റ് അന്താരാഷ്ട്ര കളിക്കാരും ലോക ഇലവനില്‍ അണിനിരിക്കും. കുവൈത്തിന്‍െറ ഓള്‍ സ്റ്റാര്‍ ഇലവനാണ് ലോക ഇലവനെതിരെ കളത്തിലിറങ്ങുന്നത്. 
ആരാധക വോട്ടിലൂടെയാണ് ഈ ടീമിനെ തെരഞ്ഞെടുക്കുക. 39 പേരുടെ പട്ടികയില്‍നിന്ന് ടീമിനെ കണ്ടത്തൊനുള്ള വോട്ടിങ് തുടങ്ങിയപ്പോള്‍ സൂപ്പര്‍താരം അല്‍ഖാദിസിയ്യയുടെ ബദര്‍ അല്‍മുതവ്വയാണ് മുന്നിട്ടുനില്‍ക്കുന്നത്. ഖാലിദ് അല്‍റഷീദി, ഫഹദ് അല്‍അജ്രി, മുസാഇദ് നദ, ഫഹദ് അല്‍ഇന്‍സി, സുലൈമാന്‍ അബ്ദുല്‍ ഗഫൂര്‍ എന്നിവരും മുന്‍പന്തിയിലുണ്ട്. ഇതോടൊപ്പം, രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള മികച്ച കലാകാരന്മാരെ അണിനിരത്തിയുള്ള വന്‍ സംഗീത പരിപാടിയും അരങ്ങേറും. ആധുനിക സംവിധാനങ്ങളുടെ കാര്യത്തില്‍ പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയമായിട്ടാണ് ശൈഖ് ജാബിര്‍ സ്റ്റേഡിയം അറിയപ്പെടുന്നത്. മാസങ്ങള്‍ക്കുമുമ്പ് ഒരു ആഭ്യന്തര ഫുട്ബാള്‍ മത്സരം സംഘടിപ്പിച്ച് സ്റ്റേഡിയം അനൗദ്യോഗിക രൂപത്തില്‍ തുറക്കപ്പെട്ടിരുന്നെങ്കിലും ഒൗദ്യോഗിക തലത്തില്‍ വന്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചുള്ള ഉദ്ഘാടനം പല കാരണത്താലും നീണ്ടുപോവുകയായിരുന്നു. ഉദ്ഘാടനത്തിന് സജ്ജമാണോ എന്ന് ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി കഴിഞ്ഞമാസം മന്ത്രിതല സംഘം സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. ഇവരുടെ അനുകൂല റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉദ്ഘാടനത്തിന് അരങ്ങൊരുങ്ങുന്നത്. 2005ല്‍ അര്‍ദിയയില്‍ നിര്‍മാണമാരംഭിച്ച ശൈഖ് ജാബിര്‍ സ്റ്റേഡിയ നിര്‍മാണം 2009ല്‍തന്നെ ഏറക്കുറെ പൂര്‍ത്തിയായിരുന്നു. എന്നാല്‍, അനുബന്ധ ജോലികള്‍ പലതും ബാക്കിയുള്ളത് മൂലവും ഇടക്ക് സാങ്കേതികവും ഭരണപരവുമായ ചില തടസ്സങ്ങള്‍ വന്നതുകൊണ്ടും ഉദ്ഘാടനം നീളുകയായിരുന്നു. നാലു തട്ടുകളായി നിര്‍മിച്ചിരിക്കുന്ന സ്റ്റേഡിയത്തിലെ ഗാലറിയില്‍ 68,000 പേര്‍ക്കിരിക്കാം. 54 കോര്‍പറേറ്റ് ബോക്സുകളുള്ള സ്റ്റേഡിയത്തോടനുബന്ധിച്ച് 6,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.