പ്രതീക്ഷയുടെ താരം ‘സുഹൈല്‍’ ഉദിച്ചു; സെപ്റ്റംബര്‍ അഞ്ചിന് കുവൈത്ത് മാനത്ത്

കുവൈത്ത് സിറ്റി: അറേബ്യന്‍ ഉപദ്വീപിലെ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം വിളംബരം ചെയ്യുന്ന ‘സുഹൈല്‍’ നക്ഷത്രത്തിന്‍െറ ഉദയം പതിവുപോലെ ആഗസ്റ്റ് 24ന് സംഭവിച്ചതായി പ്രമുഖ ഗോളശാസ്ത്രജ്ഞന്‍ ആദില്‍ സഅ്ദൂന്‍ പറഞ്ഞു. 
എന്നാല്‍, കുവൈത്തിന്‍െറ മാനത്ത് കഴിഞ്ഞവര്‍ഷങ്ങളെ പോലെ സെപ്റ്റംബര്‍ അഞ്ചിന് മാത്രമേ നഗ്നനേത്രം കൊണ്ട് കാണുന്നതരത്തില്‍ സുഹൈല്‍ പ്രത്യക്ഷപ്പെടുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അറേബ്യന്‍ ഉപദീപിന്‍െറ തെക്കുഭാഗങ്ങളിലാണ് എല്ലാവര്‍ഷവും ആഗസ്റ്റ് 24ന് സുഹൈല്‍ ഉദിച്ചുയരുക. അന്നുമുതല്‍ ഒക്ടോബര്‍ 16 വരെ 53 ദിവസങ്ങളാണ് സുഹൈലിന്‍െറ നാളുകള്‍. കുവൈത്തിന്‍െറ തെക്കന്‍ ചക്രവാളത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 4.19 ഓടെയാണ് പ്രതീക്ഷയുടെ പൂത്തിരി കത്തിച്ച് സുഹൈല്‍ പ്രകാശിക്കുക.
സുഹൈലിന്‍െറ ഉദയത്തോടെ ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂടിന്‍െറ കാഠിന്യം കുറയുകയും ക്രമേണ തണുപ്പിലേക്ക് വഴിമാറുകയും ചെയ്യും. ഇംഗ്ളീഷില്‍ കനോപസ് എന്നും അല്‍ഫ കറീന എന്നും അറിയപ്പെടുന്ന സുഹൈല്‍ നക്ഷത്രം സൂര്യനും സിറിയസും കഴിഞ്ഞാല്‍ ഏറ്റവും പ്രകാശമുള്ള നക്ഷത്രമായാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. 34ാമത്തെ വലിയ നക്ഷത്ര സമൂഹമായ കറീനയില്‍പ്പെട്ടതാണ് കനോപസ്.
പൗരാണിക കാലം മുതല്‍ അറബികള്‍ ചന്ദ്രനെയും ചില നക്ഷത്രങ്ങളെയും അവലംബിച്ചാണ് കാലഗണന നടത്തിവരുന്നത്. അതില്‍ സുപ്രധാന സ്ഥാനമാണ് സുഹൈല്‍ നക്ഷത്രത്തിനുള്ളത്. ചൂട് കൊണ്ട് വിണ്ടുകീറിയ മരുഭൂമിയെ തണുപ്പിക്കാന്‍ വരുന്ന പ്രതീക്ഷയുടെ നക്ഷത്രമായാണ് അവര്‍ ഇതിനെ കാണുന്നത്. അതുകൊണ്ട് തന്നെ സുഹൈലിന്‍െറ ഉദയത്തെ ആഘോഷമായി കൊണ്ടാടുന്നരീതിയായിരുന്നു പൗരാണിക അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.