കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം 1,47,000 പേർക്ക് ഇഖാമ നഷ്ടമായി. കുവൈത്തിൽ ഇഖാമയുള്ളവരും എന്നാൽ, അവധിക്ക് നാട്ടിൽ പോയവരുമായ 3,65,000 പ്രവാസികളാണ് കോവിഡ് പ്രതിസന്ധി ആരംഭിച്ചപ്പോൾ ഉണ്ടായിരുന്നത്. ഇതിൽ 1,47,000 പേരുടെ താമസാനുമതിയാണ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തതിനാൽ നിയമസാധുതയില്ലാതായത്. തൊഴിലാളികൾ നാട്ടിലാണെങ്കിലും സ്പോൺസർമാർക്ക് ഒാൺലൈനായി പുതുക്കാൻ അവസരമുണ്ടായിരുന്നു.
ഇത് ഉപയോഗപ്പെടുത്താത്തവർക്കാണ് ഇഖാമയില്ലാതായത്. അതേസമയം, ഇഖാമ കാലാവധിയുണ്ടെങ്കിൽ ആറുമാസത്തിലേറെ കുവൈത്തിന് പുറത്തായത് പ്രശ്നമാക്കുന്നില്ല. ഇവർക്ക് കുവൈത്തിലേക്ക് വരാൻ കഴിയുന്നുണ്ട്. അതിനിടെ കുവൈത്തിൽ താമസ നിയമലംഘകരായി 1,32,000 പേർ കുവൈത്തിൽ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ട്. പൊതുമാപ്പ് നൽകിയിട്ടും തിരിച്ചുപോവാതെ അനധികൃതമായി കുവൈത്തിൽ തങ്ങുന്നവരാണ് ഇത്രയും പേർ.
2020 ജനുവരി ഒന്നിനോ അതിന് മുേമ്പാ ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാൻ ആഭ്യന്തര മന്ത്രാലയം പ്രത്യേക അവസരം നൽകുന്നുണ്ട്. ഡിസംബർ ഒന്നുമുതൽ 31 വരെ കാലയളവിൽ ഇത്തരക്കാർ ഇതിനായി താമസകാര്യ വകുപ്പിന് അപേക്ഷ നൽകാം. നേരത്തെ 2020 ജനുവരി ഒന്നിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പുതുക്കാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവുണ്ടായിരുന്നു. ഇത്തരക്കാർക്ക് രാജ്യം വിടുകയല്ലാതെ മറ്റു വഴിയില്ലെന്ന അവസ്ഥയാണ് പുതിയ ഉത്തരവിലൂടെ മാറുന്നത്. ഡിസംബറിൽ നൽകുന്ന പ്രത്യേക അവസരം ഉപയോഗപ്പെടുത്തിയില്ലെങ്കിൽ പിന്നീട് പിഴയടച്ചാലും വിസ സ്റ്റാറ്റസ് മാറ്റാൻ കഴിയാത്ത സ്ഥിതി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.