കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുടെ റെക്കോഡ് തകർച്ചയിൽ രൂപക്കെതിരായ വിനിമയനിരക്കിൽ വൻ കുതിപ്പ് രേഖപ്പെടുത്തി കുവൈത്ത് ദീനാർ. രൂപക്കെതിരെ ഒരു കുവൈത്ത് ദീനാറിന് ഏതാനും ദിവസങ്ങളായി 290ന് മുകളിൽ ലഭിക്കുന്നുണ്ട്. വ്യാഴാഴ്ച ഇത് 293 ലും വെള്ളിയാഴ്ച 294 ലും വരെ എത്തി.
അടുത്തിടെ ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. കുവൈത്ത് ദീനാറിന് സമാനമായി മറ്റു ജി.സി.സി രാജ്യങ്ങളുടെ കറൻസികളിലും ഉയർച്ചയുണ്ടായി. വെള്ളിയാഴ്ച വൻ നഷ്ടത്തോടെ ഡോളറിനെതിരെ 90.56ലാണ് രൂപ വ്യാപാരം തുടങ്ങിയത്. ഇന്ത്യ-യു.എസ് വ്യാപാര കരാർ യാഥാർഥ്യമാവാത്തതാണ് രൂപക്ക് സമ്മർദം സൃഷ്ടിക്കുന്നത്. വ്യാപാര കരാർ യാഥാർഥ്യമാകാത്തതിനാൽ വൻതോതിൽ ഓഹരിവിപണിയിൽനിന്ന് ഉൾപ്പെടെ വിദേശമൂലധനം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഇത് കടുത്ത സമ്മർദമാണ് രൂപക്ക് സൃഷ്ടിക്കുന്നത്.
രൂപക്കെതിരായ കുവൈത്ത് ദീനാറിന്റെ ഉയർച്ചയും നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഉയർന്ന മൂല്യം ലഭിക്കുന്നതും പ്രവാസികൾക്ക് ഗുണകരമായി. കുവൈത്ത് ദീനാറിന് സമാനമായി മറ്റു ജി.സി.സി കറൻസികളും വെള്ളിയാഴ്ച ഉയർന്ന നിലയിലെത്തി. യു.എ.ഇ ദിർഹം, സൗദി റിയാൽ, ഖത്തറി റിയാൽ, ബഹ്റൈൻ ദീനാർ, ഒമാനി റിയാൽ എന്നിവയുടെ വിനിമയ നിരക്കിലും സമാന ഉയർച്ചയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.