മനാമ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ യു.എസിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് 15,000 ഡോളർ വരെ ബോണ്ടായി കെട്ടിവെക്കണമെന്ന പുതിയ യു.എസ്. വിസ ബോണ്ട് നിയമത്തിൽ നിന്ന് ബഹ്റൈനെയും മറ്റ് ഗൾഫ് രാജ്യങ്ങളെയും ഒഴിവാക്കി. ബി-1 (ബിസിനസ്), ബി-2 (ടൂറിസ്റ്റ്) അല്ലെങ്കിൽ ബി-1/ബി-2 സംയോജിത വിസകൾക്കായി അപേക്ഷിക്കുന്ന, പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പാസ്‌പോർട്ട് കൈവശമുള്ള യാത്രക്കാർക്കാണ് ഈ പദ്ധതി ബാധകമാകുന്നത്. പണം കെട്ടിവെക്കേണ്ട 50 രാജ്യങ്ങളുടെ പുതിയ പട്ടികയാണ് അമേരിക്ക പ്രഖ്യാപിച്ചത്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി. എന്നാൽ പുറത്തിറക്കിയ ഈ പട്ടികയിൽ ബഹ്‌റൈനോ മറ്റ് ജി.സി.സി രാജ്യങ്ങളോ ഉൾപ്പെട്ടിട്ടില്ല. വിസ നിബന്ധനകൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഈ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നത്. അഫ്രിക്കൻ, ഏഷ്യൻ, ലേറ്റിൻ അമേരിക്കൻ രാജ്യങ്ങളാണ് പ്രധാനമായും ഈ പട്ടികയിലുള്ളത്. അൾജീരിയ, തുനീഷ്യ, നൈജീരിയ, എത്യോപ്യ, ബംഗ്ലാദേശ്, കംബോഡിയ, വെനിസ്വേല, ക്യൂബ, സാംബിയ, സിംബാബ്‌വെ, തുർക്ക്‌മെനിസ്ഥാൻ, ടോഗോ, സെനഗൽ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
എല്ലാ അപേക്ഷകർക്കും ഈ നിബന്ധന ബാധകമല്ല. ഓരോ അപേക്ഷയും പരിശോധിച്ച് കോൺസുലാർ ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നത്. വിസ വ്യവസ്ഥകൾ പൂർണ്ണമായി പാലിച്ച് കൃത്യസമയത്ത് അമേരിക്കയിൽ നിന്ന് തിരിച്ചുപോരുകയാണെങ്കിൽ ഈ തുക പൂർണ്ണമായി തിരികെ ലഭിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.