മനാമ: വരാനിരിക്കുന്ന വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ജ്യോതിശാസ്ത്ര വിസ്മയങ്ങളിലൊന്നിന് ലോകം സാക്ഷ്യം വഹിക്കാൻ ഇനി കൃത്യം ഒരു വർഷം കൂടി ബാക്കി. 2027 ആഗസ്റ്റ് 2-ന് നടക്കുന്ന സമ്പൂർണ സൂര്യഗ്രഹണം നിരവധി അറബ് രാജ്യങ്ങളിൽ വ്യക്തമായി ദൃശ്യമാകുമെന്ന് ബഹ്റൈനി ജ്യോതിശാസ്ത്രജ്ഞനും ഗവേഷകനുമായ മുഹമ്മദ് റെദ അൽ അസ്ഫൂർ വ്യക്തമാക്കി.
2027 ആഗസ്റ്റ് 2-ലെ ഗ്രഹണം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ ജ്യോതിശാസ്ത്ര സംഭവങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. സൂര്യന്റെ പൂർണ്ണമറവ് നീണ്ടുനിൽക്കുന്ന ഉയർന്ന ദൈർഘ്യം, വലുതും വ്യക്തവുമായ ദൃശ്യപാത എന്നിവ ഇതിന്റെ പ്രധാന പ്രത്യേകതകളാണ്. കൂടാതെ, പ്രധാന നഗരങ്ങളിലൂടെയും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും ഇത് ദൃശ്യമാകും എന്നത് ലക്ഷക്കണക്കിന് ആളുകൾക്ക് ഈ പ്രതിഭാസം നേരിട്ട് കാണാൻ അവസരമൊരുക്കും.
അറ്റ്ലാൻറിക് സമുദ്രത്തിന് മുകളിൽ തുടങ്ങി സ്പെയിൻ, മൊറോക്കോ, അൾജീരിയ, തുനീഷ്യ, ലിബിയ, ഈജിപ്ത്, സൗദി അറേബ്യ, യെമൻ, സോമാലിയ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളിലൂടെ കടന്നുപോയി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നീങ്ങുന്ന രീതിയിലാണ് ഈ സമ്പൂർണ്ണ ഗ്രഹണത്തിന്റെ പാത ക്രമീകരിച്ചിരിക്കുന്നത്.
ബഹ്‌റൈൻ സമ്പൂർണ്ണ ഗ്രഹണ പാതയ്ക്ക് പുറത്താണെങ്കിലും രാജ്യത്ത് ഭാഗിക സൂര്യഗ്രഹണം വളരെ വ്യക്തമായി അനുഭവപ്പെടും. ഗ്രഹണത്തിന്റെ ഉച്ചസ്ഥായിയിൽ ബഹ്‌റൈനിൽ നിന്നുള്ള കാഴ്ചയിൽ ചന്ദ്രൻ സൂര്യന്റെ ഏകദേശം 61.7 ശതമാനവും മറയ്ക്കും. ജ്യോതിശാസ്ത്ര പ്രേമികൾ 2027 ആഗസ്റ്റ് 2 തീയതി കലണ്ടറിൽ കുറിച്ച് വെക്കാനും മുൻകൂട്ടി യാത്രാ പ്ലാനുകൾ തയ്യാറാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.