മനാമ: ആധുനിക സൗകര്യങ്ങളോ എയർ കണ്ടീഷനറുകളോ ഇല്ലാതിരുന്ന പഴയകാല ബഹ്‌റൈനിൽ, വേനൽച്ചൂടിനെ ജനത അതിജീവിച്ചിരുന്നത് 'അൽ മദാഇൻ അൽ സൈഫിയ' അഥവാ വേനൽക്കാല വാസസ്ഥലങ്ങൾ എന്നറിയപ്പെട്ടിരുന്ന സവിശേഷമായ ജീവിതശൈലിയിലൂടെയായിരുന്നു. ബഹ്‌റൈൻ പൈതൃക ഗവേഷകനായ ഹസൻ അൽ മജീദാണ് ഈ ചരിത്രപരമായ ഓർമ്മകൾ പങ്കുവെച്ചത്.
തീരപ്രദേശങ്ങളിലെ കടുത്ത ചൂടിൽ നിന്നും ഈർപ്പത്തിൽ നിന്നും രക്ഷനേടാൻ കുടുംബങ്ങൾ വേനൽക്കാലത്ത് ഉൾപ്രദേശങ്ങളിലെ നീരുറവകൾക്കും ശുദ്ധജലസ്രോതസ്സുകൾക്കും സമീപത്തേക്ക് മാറിത്താമസിക്കാറുണ്ടായിരുന്നു. ഈന്തപ്പനത്തണലിലും പ്രകൃതിദത്തമായ തണുപ്പിലും നിർമ്മിച്ചിരുന്ന ഇത്തരം വാസസ്ഥലങ്ങൾ വെറും താത്കാലിക അഭയകേന്ദ്രങ്ങളായിരുന്നില്ല, മറിച്ച് ഒരു പൂർണ്ണ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രങ്ങൾ കൂടിയായിരുന്നു.
ഈ വാസസ്ഥലങ്ങളിൽ കുടുംബങ്ങൾ ഭക്ഷണം പാകം ചെയ്യുന്നതിനും ജോലി ചെയ്യുന്നതിനും പുറമേ സാമൂഹിക ഇടപെടലുകളും സജീവമാക്കിയിരുന്നു. താത്കാലിക വീടുകൾക്ക് പുറമെ ചെറിയ ചന്തകൾ, ഒത്തുചേരൽ കേന്ദ്രങ്ങൾ, കന്നുകാലി വളർത്തൽ, ഈന്തപ്പന കൃഷി എന്നിവയെല്ലാം അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. കുട്ടികൾ പുറത്ത് കളികളിലും മുതിർന്നവർ കഥകൾ പറഞ്ഞും കവിതകൾ ചൊല്ലിയും സജീവമായിരുന്ന ഇവിടങ്ങളിൽ സഹകരണവും സാമൂഹിക ഐക്യവും നിറഞ്ഞുനിന്നിരുന്നു.
എന്നാൽ കാലക്രമേണ വൈദ്യുതിയുടെയും എയർ കണ്ടീഷനറുകളുടെയും വരവ്, നഗരവൽക്കരണം, മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ എന്നിവയാണ് ഇത്തരം വാസസ്ഥലങ്ങളുടെ അന്ത്യത്തിന് കാരണമായതെന്ന് ഹസൻ അൽ മജീദ് ചൂണ്ടിക്കാട്ടുന്നു.
വീടുകൾക്കുള്ളിൽ സുഖകരമായ അന്തരീക്ഷം ലഭിച്ചു തുടങ്ങിയതോടെ തീരപ്രദേശങ്ങളിൽ നിന്ന് മാറിത്താമസിക്കേണ്ട ആവശ്യം ഇല്ലാതാവുകയും നഗരവൽക്കരണം കാർഷിക ഭൂമികളെ ഇല്ലാതാക്കുകയും ചെയ്തു. ആധുനിക സാങ്കേതികവിദ്യയില്ലാത്ത കാലത്ത് പ്രകൃതിയോട് ഇണങ്ങി ജീവിച്ചും കൃത്യമായ ആസൂത്രണത്തിലൂടെയും കഠിനമായ കാലാവസ്ഥയെ എങ്ങനെ അതിജീവിക്കാം എന്നതിന്റെ വലിയൊരു മാതൃകയായിരുന്നു അൽ മദാഇൻ അൽ സൈഫിയ എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. കാലാവസ്ഥയെയും പരിസ്ഥിതിയെയും കുറിച്ച് ബഹ്‌റൈൻ ജനതയ്ക്കുണ്ടായിരുന്ന അറിവിന്റെയും കൂട്ടായ്മയുടെയും അടയാളം കൂടിയായിരുന്നു ഈ ജീവിതരീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.