ബഹ്‌റൈൻ സിവിൽ ഡിഫൻസിന്റെ നാലാമത് വളന്റിയർ ഫയർഫൈറ്റർ പരിശീലനം നേടിയവർ
മനാമ: ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് സംഘടിപ്പിച്ച നാലാമത് വോളന്റിയർ ഫയർഫൈറ്റർ പരിശീലന കോഴ്സ് സമാപിച്ചു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും അത്യാഹിതങ്ങളെ നേരിടാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ച് കരുത്തരായ നിരവധി യുവ പുതുമുഖങ്ങളാണ് പരിശീലനം പൂർത്തിയാക്കിയത്. സിവിൽ ഡിഫൻസ് സർവീസ് പ്രോഗ്രാമിന്റേയും നാഷണൽ വോളന്റിയർ പ്ലാറ്റ്‌ഫോമിന്റേയും കീഴിലാണ് ഈ പരിശീലനം സംഘടിപ്പിച്ചത്. സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ പൈലറ്റ് അലി മുഹമ്മദ് അൽ ഖുബൈസിയുടെ സാന്നിധ്യത്തിലാണ് കോഴ്സ് സമാപന ചടങ്ങ് നടന്നത്.
പരിശീലന പരിപാടിയിൽ പങ്കെടുത്ത് മികച്ച കഴിവ് പ്രകടിപ്പിച്ച എല്ലാ വോളന്റിയർമാരെയും ഡയറക്ടർ ജനറൽ അഭിനന്ദിച്ചു. തീപിടുത്തം, രക്ഷാപ്രവർത്തനം, പ്രഥമശുശ്രൂഷ തുടങ്ങിയ മേഖലകളിൽ വിദഗ്ദ്ധരായ വോളന്റിയർമാരെ വാർത്തെടുക്കുന്നത് സമൂഹത്തെ മികച്ച രീതിയിൽ സംരക്ഷിക്കാനും അത്യാഹിത ഘട്ടങ്ങളിൽ വേഗത്തിൽ പ്രതികരിക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പരിശീലനത്തിലൂടെ നേടിയ കഴിവുകൾ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കോഴ്സിന്റെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച സിവിൽ ഡിഫൻസ് സ്കൂളിലെ ഓഫീസർമാരുടെയും പരിശീലകരുടെയും സേവനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
തിയറി ക്ലാസുകൾക്കൊപ്പം പ്രായോഗിക പരിശീലനത്തിനും കോഴ്സിൽ പ്രാധാന്യം നൽകിയിരുന്നു. അഗ്നിശമന പ്രവർത്തനങ്ങൾ, രക്ഷാപ്രവർത്തനങ്ങൾ, പ്രഥമശുശ്രൂഷ, അപകടകരമായ വസ്തുക്കളെ കൈകാര്യം ചെയ്യൽ എന്നിവയിലെല്ലാം പരിശീലനം നൽകിയിട്ടുണ്ട്.
കൂടാതെ, അഗ്നിശമന ഉപകരണങ്ങൾ, ശ്വസന സഹായികൾ എന്നിവയുടെ ഉപയോഗത്തിലും വിവിധ അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള മോക്ക് ഡ്രില്ലുകളിലും പങ്കെടുപ്പിച്ചാണ് വോളന്റിയർമാരെ സജ്ജരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.