മനാമ: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയോ പ്രൊമോഷനുകളിൽ കൃത്രിമം കാണിക്കുകയോ ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമഭേദഗതിക്ക് ശൂറ കൗൺസിൽ അംഗീകാരം നൽകി. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സുപ്രധാന മാറ്റങ്ങൾ വ്യാപാരികൾക്ക് കനത്ത ബാധ്യതയാകും. വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റുവാണ് നിയമപരിഷ്കാരത്തെക്കുറിച്ച് വിശദീകരിച്ചത്. ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് കൂടുതൽ വേഗതയേറിയതും വ്യക്തവുമായ നിയമനടപടികൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോടതി നടപടികൾക്കായി കാത്തുനിൽക്കാതെ തന്നെ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് നടപടികൾ സ്വീകരിക്കാൻ മന്ത്രാലയത്തിന് പുതിയ നിയമം അധികാരം നൽകുന്നു. നിയമലംഘനം തുടരുന്ന സ്ഥാപനങ്ങൾ മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാൻ ഉത്തരവിടാം. ഇത് വീണ്ടും മൂന്ന് മാസത്തേക്ക് കൂടി നീട്ടാനും സാധിക്കും. കൂടാതെ കൊമേഴ്‌സ്യൽ രജിസ്റ്റർ റദ്ദാക്കാനും നിയമം അനുവദിക്കുന്നുണ്ട്. നിയമലംഘനങ്ങൾക്ക് പ്രതിദിനം 1,000 ദിനാർ വരെ പിഴ ചുമത്താം. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് ഇത് പ്രതിദിനം 2,000 ദിനാർ വരെയാകും. ഒരു ലംഘനത്തിന് പരമാവധി 20,000 ദിനാർ വരെയാണ് പിഴ ഈടാക്കുക.
സോഷ്യൽ മീഡിയ വഴി നടത്തുന്ന പ്രൊമോഷനുകളും ഡിസ്‌കൗണ്ടുകളും പുതിയ നിയമത്തിന്റെ പരിധിയിൽ വരും. ഇതിനായി ലൈസൻസ് നിർബന്ധമാണ്. ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാജ ഡിസ്‌കൗണ്ടുകൾ നൽകുന്നത് കനത്ത ശിക്ഷാർഹമാണ്. അടച്ചുപൂട്ടുന്ന സ്ഥാപനങ്ങളുടെ മുൻപിൽ നടപടിയെക്കുറിച്ചുള്ള നോട്ടീസ് പ്രദർശിപ്പിക്കണമെന്നും മാധ്യമങ്ങളിലൂടെ ഈ വിവരം പരസ്യപ്പെടുത്താനും അധികൃതർക്ക് അധികാരമുണ്ടാകുമെന്നും നിയമം വ്യക്തമാക്കുന്നു. നിർദേശം അന്തിമ അംഗീകാരത്തിനായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയ്ക്ക് സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.