റമദാൻ മാസം എത്തുമ്പോൾ ആദ്യം ഓർമവരുന്നത് ബാല്യകാലത്ത് മൊയ്തീൻകുട്ടി മുസ്ലിയാരുടെ ഇമാമത്തിൽ പാടത്തകായിൽ പള്ളിയിലെ തറാവീഹ് നമസ്കാരത്തിനുശേഷം തറവാട്ട് വീട്ടിലെ വിഭവസമൃദ്ധമായ മുത്താഴമാണ്. അക്കാലത്ത് തറവാട്ട് പള്ളിയിലെത്തുന്ന മിക്കവരും മുത്താഴ വിരുന്നിൽ അതിഥികളാകും. നോമ്പുതുറയെക്കാളും അത്താഴ വിഭവങ്ങളെക്കാളും സുന്ദരവും സുഭിക്ഷവുമായ കാത്തിരിപ്പാണ് മുപ്പത് ദിവസവും ആ നേരത്തിനായി.
തറവാട്ട് മുറ്റത്തെ ചേലമാവിെൻറ മധുരമേറും മാമ്പഴ സ്വാദ് ഇന്നും നാവിൽ ഊറുന്നു. വ്യത്യസ്ത പഴവർഗങ്ങളും അപ്പത്തരങ്ങളും നെയ്യും തേങ്ങയും വഴറ്റിയുള്ള ഏത്തക്കയും മുട്ടകൊണ്ട് ഉണ്ടാക്കിയ വിവിധ പലഹാരങ്ങളും ജീരകക്കഞ്ഞിയും അതിശയപ്പത്തിരിയും നാടൻ കോഴിയിറച്ചിയും തേങ്ങാപ്പാലിൽ ചാലിച്ചുള്ള തീറ്റയും... എല്ലാം എല്ലാം ഇന്ന് ഓർമകൾ മാത്രം. കൂട്ടുകുടുംബത്തിെൻറ വശ്യത ഏക കുടുംബങ്ങളിലേക്ക് വഴിമാറി. ചെറുപ്പക്കാരിൽ പലരും പ്രവാസത്തിലേക്ക് ചേക്കേറി.
അന്നത്തെ മുഖ്യ നേതൃകാരികളായ മൂത്താപ്പയും ഉപ്പയും ദ്വീപ് തങ്ങളും അടുക്കളയിലെ വളകിലുക്കങ്ങളിൽ പ്രധാനിയായ വലിയുമ്മയും അത്താഴം വിളമ്പി രണ്ടാം യാമത്തിൽ വിളിച്ചുണർത്തി വാരിത്തന്നിരുന്ന ഉമ്മയും എല്ലാം ഇന്ന് ദൈവസന്നിധിയിലെ സ്ഥിരം വിരുന്നുകാരായി. ഓരോ നോമ്പുകാലം വരുമ്പോഴും നഷ്ടപ്പെട്ട ആ നന്മകളെയോർത്ത് കണ്ണീർ പൊഴിക്കാറുണ്ട്.
ഇന്ന് ആ തറവാട് വീടില്ല. സ്നേഹം പകർന്ന മാതാപിതാക്കളില്ല. മുറ്റത്തെ ചേലമാവും പരിമളം വിതറിയ അസർ മുല്ലയും ഇല്ല. കാലങ്ങളും ഋതുഭേദങ്ങളും കടന്നുപോവുന്നു. പുണ്യങ്ങളുടെ പൂക്കാലവുമായി ഇന്നും റമദാൻ ആണ്ടിലൊരിക്കൽ 30 ദിനങ്ങളുടെ സുഗന്ധവുമായി വന്നുകൊണ്ടിരിക്കുന്നു. പാപങ്ങൾ കഴുകി നന്മയുടെ ഒരു പൂക്കുട സ്വരൂപിച്ച് നാഥനോട് നാം നന്ദികാണിക്കുന്നു. ഈ പ്രവാസത്തിലിരുന്ന് ഇന്നും ഓർക്കുമ്പോൾ അവർ പകുത്ത് നൽകിയ വാത്സല്യവും സ്നേഹമുമുണ്ട് നാവിൽ. ആ മാമ്പഴത്തിെൻറ മധുരമൂറും സ്വാദുണ്ട്. അസർ മുല്ലപ്പൂ മണവും അരികിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.