മനാമ: ബഹ്റൈനിലെ സർട്ടിഫൈഡ് കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറം എല്ലാ വർഷവും നൽകിവരുന്ന കർമജ്യോതി പുരസ്കാരത്തിന് ഈ വർഷം മാധ്യമ പ്രവർത്തകനും ഡെയ്ലി ട്രിബ്യൂൺ, ഫോർ പി.എം, സ്പാക് ചെയർമാനുമായ പി. ഉണ്ണികൃഷ്ണനെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. രണ്ടുപതിറ്റാണ്ടോളമായി ബഹ്റൈനിലെ മാധ്യമരംഗത്ത് നൽകിവരുന്ന സേവനങ്ങള്‍ മാനിച്ചും സാമൂഹിക, സാംസ്കാരിക മേഖലയിലെ നേതൃപരമായ പങ്ക് കണക്കിലെടുത്തുമാണ് അദ്ദേഹത്തിന് പുരസ്കാരം നല്‍കുന്നത്. ഡോ. ബാബു രാമചന്ദ്രൻ, ചന്ദ്രൻ തിക്കോടി, എസ്.വി ജലീൽ, ഫ്രാൻസിസ് കൈതാരത്ത്, സലാം മമ്പാട്ടുമൂല, പി.വി. രാധാകൃഷ്ണപിള്ള, സുബൈർ കണ്ണൂർ എന്നിവർക്കാണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരം നൽകിയത്.
ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരാറുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. പി.ജി.എഫ് ജുവൽ അവാർഡ് ലത്തീഫ് ആയഞ്ചരിക്കും പി.ജി.എഫ് പ്രോഡിജി അവാർഡ് ബിജു തോമസിനും മികച്ച കൗൺസലർക്കുള്ള അവാർഡ് എം.എ. ജസീലക്കും മികച്ച ഫാക്കല്‍റ്റി പുരസ്കാരം വിമല തോമസിനും മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് പ്രദീപ് പതേരിക്കും മികച്ച കോഓഡിനേറ്റർക്കുള്ള പുരസ്കാരം രശ്മി എസ്. നായർക്കും സമ്മാനിക്കും.
ഫെബ്രുവരി മൂന്നിന് കേരള കാത്തലിക് അസോസിയേഷൻ ഹാളിൽ നടക്കുന്ന പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ 14ാം വാർഷിക യോഗത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. പ്രശസ്ത കൗണ്‍സലിങ്ങ് വിദഗ്ധന്‍ ഡോ. ജോണ്‍ പനക്കല്‍ ചെയര്‍മാനും മാധ്യമ പ്രവര്ത്തകന് പ്രദീപ് പുറവങ്കര വര്‍ക്കിങ് ചെയര്‍മാനായുമുള്ള അഡ്വൈസറി ബോര്‍ഡിന്റെ കീഴില്‍ ഇ.കെ. സലീം പ്രസിഡന്റും വിശ്വനാഥൻ ജനറല്‍ സെക്രട്ടറിയുമായുള്ള 25 അംഗം നിര്‍വാഹക സമിതിയാണ് നോര്‍ക്ക അംഗീകൃതമായ പ്രവാസി ഗൈഡന്‍സ് ഫോറത്തെ നയിക്കുന്നത്. കൗൺസലിങ് രംഗത്ത് നടത്തിവരുന്ന പ്രവർത്തനങ്ങൾക്കൊപ്പം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പി.ജി.എഫ് നടത്തിവരുന്നുണ്ട്. കൗണ്‍സലിങ്ങില്‍ ഡിപ്ലോമ നേടിയ 160ഓളം സജീവ അംഗങ്ങളാണ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്. വാർഷിക യോഗത്തിൽ 2023-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളും സ്ഥാനമേറ്റെടുക്കും. ലത്തീഫ് കോലിക്കൽ പ്രസിഡന്റായും വിമല തോമസ് ജനറൽ സെക്രട്ടറിയായുമുള്ള കമ്മിറ്റിയാണ് സ്ഥാനമേൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.