കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം

ജനങ്ങളുടെ സുരക്ഷക്ക് മുൻഗണന

ബഹ്റൈനിലെ പ്രധാനപ്പെട്ട അടിയന്തര നമ്പറുകൾ

അടിയന്തര സേവനങ്ങൾ ( ഫയർ, പൊലീസ്, ആംബുലൻസ്)- 999

ട്രാഫിക് പ്രശ്നങ്ങൾ - 199

എയർപോർട്ട് വിവരങ്ങൾ- 80007777

കോസ്റ്റ്ഗാർഡ്- 17700000

ഇലക്ട്രിക് ആൻഡ് വാട്ടർ എമർജെൻസി- 17515555

ആരോഗ്യ-ശുചിത്വ സംബന്ധമായ അടിയന്തര സാഹചര്യം- 80001810

ഇന്ത്യൻ എംബസി - 38400433\ 39418071

നോർക്ക ഹെൽപ്ഡെസ്ക്- +91 8802012345 (അന്താരാഷ്ട്ര മിസ് കോൾ)

മനാമ: ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളും പൊതുജന സേവനങ്ങളുടെ ലഭ്യതയും വിലയിരുത്താൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ആഭ്യന്തര മന്ത്രി, വിവിധ വകുപ്പ് മന്ത്രിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. രാജ്യത്തിന്‍റെ പരമാധികാരവും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കാൻ പ്രതിരോധ-സുരക്ഷാ വിഭാഗങ്ങൾ അഹോരാത്രം പ്രവർത്തിച്ചുവരികയാണെന്ന് കിരീടാവകാശി വ്യക്തമാക്കി.

സുരക്ഷാ നടപടികൾ കർശനമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ പൂർണ സജ്ജമാണെന്നും, ഉയർന്ന നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ സംഘങ്ങൾ സന്നദ്ധമാണെന്നും അദ്ദേഹം ഉറപ്പുനൽകി. അവശ്യസാധനങ്ങളുടെ ലഭ്യതയിൽ തടസ്സമില്ലെന്നും വിപണിയിലെ ചരക്ക് നീക്കവും വാണിജ്യ പ്രവർത്തനങ്ങളും സുഗമമായി നടക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. സേവന മേഖലകളിലെ പ്രവർത്തനങ്ങൾ മുടങ്ങാതെ തുടരുന്നതിനായി ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികൾ നടപ്പിലാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തിന്റെ വികസന യാത്രയും പൊതുജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. രാജ്യത്തെ ഓരോ പൗരന്‍റെയും താമസക്കാരന്‍റെയും സുരക്ഷയാണ് സർക്കാറിന്‍റെ ഒന്നാമത്തെ മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗത്തിൽ പങ്കെടുത്ത മന്ത്രിമാർ, തങ്ങളുടെ വകുപ്പുകൾ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പൂർണ സജ്ജമാണെന്നും ഉത്തരവാദിത്തത്തോടെയും കാര്യക്ഷമതയോടെയും പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു.

Tags:    
News Summary - People's safety is a priority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-03 07:32 GMT