മനാമ: മധ്യപൂർവേഷ്യയിൽ ആളില്ലാ സുരക്ഷ സംവിധാനങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യത്തെ മൾട്ടി-ഡൊമെയ്ൻ ആക്രമണ ഡ്രോൺ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് യു.എസ് സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചു.
'ടാസ്‌ക് ഫോഴ്‌സ് ഫാൽക്കൺ സ്ട്രൈക്ക്' എന്ന് പേരിട്ടിരിക്കുന്ന പുതിയ യൂണിറ്റ്, കടലിന് മുകളിലും താഴെയും ഉപരിതലത്തിലുമായി പ്രവർത്തിക്കുന്ന വൺ-വേ ആക്രമണ ഡ്രോണുകളെയാണ് ഉപയോഗപ്പെടുത്തുക. അമേരിക്കയുടെയും പ്രാദേശിക പങ്കാളികളുടെയും സൈനിക സപ്പോർട്ട് സ്റ്റാഫുകൾ ചേർന്നായിരിക്കും ഇതിന്റെ പ്രവർത്തനം നിയന്ത്രിക്കുക. ബഹ്‌റൈൻ, ഈജിപ്ത്, ജോർദാൻ, കുവൈത്ത്, ലെബനൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിറിയ, യു.എഇ, യെമൻ തുടങ്ങിയ പ്രാദേശിക രാജ്യങ്ങളെ സെൻട്രോം ഔദ്യോഗികമായി ചർച്ചകൾക്കായി ക്ഷണിച്ചിട്ടുണ്ട്.
മധ്യപൂർവേഷ്യയിലെ യു.എസ് സൈന്യത്തിന്റെ ആദ്യത്തെ സമർപ്പിത വൺ-വേ ആക്രമണ ഡ്രോൺ സ്‌ക്വാഡ്രനായ 'ടാസ്‌ക് ഫോഴ്‌സ് സ്‌കോർപിയൻ സ്ട്രൈക്ക്' രൂപീകരിച്ച് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ഫാൽക്കൺ സ്ട്രൈക്കിന്റെ കടന്നുവരവ്. പ്രാദേശിക സഖ്യകക്ഷികളുടെ മികച്ച സാങ്കേതിക മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഫാൽക്കൺ സ്ട്രൈക്ക് ആരംഭിക്കുന്നതെന്ന് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിൽ യു.എസ് നേവി യുദ്ധക്കപ്പലിൽ നിന്ന് ആദ്യമായി ഏരിയൽ അറ്റാക്ക് ഡ്രോൺ വിക്ഷേപിച്ചത് സ്‌കോർപിയൻ സ്ട്രൈക്കിന്റെ പ്രധാന നേട്ടങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, കഴിഞ്ഞ മാസം ഇറാനിയൻ തുറമുഖ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങളിലും ഈ സ്‌ക്വാഡ്രൻ ആളില്ലാ ആക്രമണ കപ്പലുകൾ ഉപയോഗിച്ചിരുന്നു. യു.എസ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് സെൻട്രൽ ആയിരിക്കും യു.എസ്, പ്രാദേശിക പ്രതിനിധികൾ അടങ്ങിയ ഫാൽക്കൺ സ്ട്രൈക്കിന്റെ സ്റ്റാഫിന് നേതൃത്വം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.