ബഹ്റൈൻ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം വർധിച്ചു
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം വർധിച്ച് ഇറാന്റെ ആക്രമണത്തെ തുടർന്ന് ഫെബ്രുവരിയിൽ വിമാനത്താവളം അടക്കുന്നതിന് മുമ്പുള്ളതിനേക്കാളും മുകളിലെത്തി. സിവിൽ ഏവിയേഷൻ അഫയേഴ്സിന്റെ കണക്കുകൾ പ്രകാരം ജൂലൈയിൽ 7,12,357 യാത്രക്കാർ എത്തി. ഇത് ഫെബ്രുവരിയേക്കാൾ ഒരു ശതമാനം കൂടുതലാണ്. ജൂണിലെ 6,43,725 യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ജൂലൈയിലെ യാത്രക്കാരുടെ എണ്ണത്തിൽ 10.7 ശതമാനത്തിന്റെ വർധനവുണ്ടായി.
ബഹ്റൈനിൽനിന്ന് യാത്രതിരിച്ചവരുടെ എണ്ണം 3,72,478 ആയി. ഫെബ്രുവരിയേക്കാൾ 6.7 ശതമാനം വർധന. അതേസമയം, ബഹ്റൈനിലേക്ക് എത്തിയവരുടെ എണ്ണത്തിൽ ഫെബ്രുവരിയെ അപേക്ഷിച്ച് കുറവാണ് സംഭവിച്ചത്. ജൂലൈയിൽ 3,39,801 യാത്രക്കാർ ബഹ്റൈനിലെത്തി.
ഇത് വിമാനത്താവളം അടച്ചുപൂട്ടുന്നതിന് മുൻപുള്ള നിലവാരത്തേക്കാൾ 4.3 ശതമാനം കുറവാണ്. ബഹ്റൈനും മറ്റ് ഗൾഫ് രാജ്യങ്ങളും ഇറാന്റെ ആക്രമണത്തിന് വിധേയമായതിനെത്തുടർന്ന് വിമാന സർവിസുകൾ നിർത്തിവച്ചിരുന്നു. ഏപ്രിൽ എട്ടിനാണ് ബഹ്റൈൻ വ്യോമാതിർത്തി വീണ്ടും തുറന്നത്. ഏപ്രിലിൽ 76,400 യാത്രക്കാരിൽ നിന്ന് മെയ്യിൽ 4,87,100 ആയും ജൂണിൽ 6,43,725 ആയും ജൂലൈയിൽ 7,12,357 ആയും യാത്രക്കാരുടെ എണ്ണം ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.