മുഹറഖിലെ പേളിങ് പാത്ത് പരിസരത്തെ പാർക്കിങ് കെട്ടിടം പൊളിച്ചു മാറ്റുന്നു

മുഹറഖ് പേളിങ് പാത്തിലെ പാർക്കിങ് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നു

മനാമ: മുഹറഖ് നഗരത്തിന്‍റെ പുനർവികസന പദ്ധതിയുടെ ഭാഗമായി പേളിങ് പാത്തിന് സമീപം നിർമിച്ച രണ്ട് ബഹുനില കാർ പാർക്കിംഗ് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നു. ബൈത്ത് ശൈഖ് ഈസ ബിൻ അലി ആൽ ഖലീഫ സ്മാരകത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും പ്രദേശം കൂടുതൽ മനോഹരമാക്കുന്നതിനുമാണ് ഈ നീക്കം.

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശപ്രകാരം മുഹറഖ് നഗരത്തിനായി ആവിഷ്കരിച്ച വികസന പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി. 2026നെ 'ഈസ അൽ കബീർ വർഷമായി' ആചരിക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് ഈ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. ആകെയുള്ള നാല് പാർക്കിങ് കെട്ടിടങ്ങളിൽ രണ്ടെണ്ണമാണ് ഇപ്പോൾ നീക്കം ചെയ്യുന്നത്. കെട്ടിടങ്ങൾ പൊളിക്കുന്നതിനോട് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ആധുനിക വാസ്തുവിദ്യയെ സ്നേഹിക്കുന്നവർ ഇതിൽ സങ്കടം പ്രകടിപ്പിക്കുമ്പോൾ, പ്രദേശവാസികൾ ഈ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്. മുഹറഖിലെ ഇടുങ്ങിയ ഗല്ലികൾക്ക് ചേരാത്ത വിധത്തിലുള്ള കൂറ്റൻ കോൺക്രീറ്റ് നിർമിതികളായിരുന്നു എന്ന തരത്തിലുള്ള വിമർശനങ്ങളും ഇതിനെതിരെ ഉയർന്നു വന്നിരുന്നു. ഡിസംബറിലെ 'മുഹറഖ് നൈറ്റ്‌സ്' നടക്കുന്ന സാഹചര്യത്തിൽ മാത്രമാണ് ഇവ പൂർണമായും ഉപയോഗിക്കപ്പെട്ടിരുന്നത്. കെട്ടിടത്തിനുള്ളിലെ റാമ്പുകളിലൂടെ വാഹനം ഓടിക്കുന്നത് പ്രയാസകരമാണെന്നും പല ഡ്രൈവർമാരും ഇവിടെ പരിഭ്രാന്തരാകുന്നുണ്ടെന്നും പരാതികൾ ഉയർന്നിരുന്നു.

2022-23 കാലഘട്ടത്തിൽ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്‍റിക്വിറ്റീസ് നിർമിച്ച ഈ കെട്ടിടങ്ങൾ ക്രിസ്റ്റ്യൻ കെരസ് എന്ന പ്രമുഖ ആർക്കിടെക്ചറൽ സ്ഥാപനമാണ് രൂപകൽപ്പന ചെയ്തത്.

ഏകദേശം 1,000 കാറുകൾ പാർക്ക് ചെയ്യാനുള്ള ശേഷി ഈ നാല് കെട്ടിടങ്ങൾക്കും കൂടി ഉണ്ടായിരുന്നു. നഗരത്തിന്‍റെ പഴയകാല പ്രതാപം വീണ്ടെടുക്കുന്നതിനായി അതോറിറ്റികൾ അതിവേഗം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ പറഞ്ഞു. 

Tags:    
News Summary - Parking buildings on Muharraq Pearling Path are being demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.