മനാമ: ബഹ്റൈനിൽ സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് മറുപടിയുമായി നാഷനൽ മെഡിക്കൽ ടീം. സിനോഫാം വാക്സിന് എന്തെങ്കിലും പോരായ്മ ഉള്ളതുകൊണ്ടല്ല; പ്രതിരോധ ശേഷി വർധിപ്പിക്കാനാണ് ബൂസ്റ്റർ ഡോസ് നൽകുന്നതെന്ന് മെഡിക്കൽ ടീം അംഗം ഡോ. മനാഫ് അൽ ഖഹ്ത്താനി പറഞ്ഞു.
ഒാരോ വാക്സിനും നിശ്ചിതകാലത്തേക്കാണ് നൽകുന്നത്. അതിനുശേഷം ഫലപ്രാപ്തി വർധിപ്പിക്കാൻ ബൂസ്റ്റർ ഡോസ് അനിവാര്യമാണ്. കുട്ടിക്കാലം മുതൽ സ്വീകരിക്കുന്ന എല്ലാ അംഗീകൃത വാക്സിനുകൾക്കും ബൂസ്റ്റർ ഡോസുണ്ട്. കോവിഡ് വാക്സിന് മാത്രമുള്ളതല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉൽപാദനരീതിയുടെ പ്രത്യേകത കാരണം നിഷ്ക്രിയ വാക്സിൻ എന്നാണ് സിനോഫാം വാക്സിൻ അറിയപ്പെടുന്നത്. ഇൗ വാക്സിൻ സ്വീകരിച്ചവർക്ക് സിനോഫാം, ഫൈസർ ബയോൺടെക് എന്നിവയിൽ ഒന്ന് ബൂസ്റ്റർ ഡോസ് ആയി സ്വീകരിക്കാം. മറ്റ് വാക്സിനുകൾക്കും ബൂസ്റ്റർ ഡോസ് ഉണ്ടാകുമെന്നും ഇതുസംബന്ധിച്ച് പിന്നീട് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒാരോ വാക്സിനും വൈദ്യശാസ്ത്രപരമായി അംഗീകരിക്കപ്പെട്ട കാലയളവുണ്ട്. അതിനുശേഷവും ഫലപ്രാപ്തി നിലനിർത്താൻ ബൂസ്റ്റർ ഡോസ് ആവശ്യമാണ്. ഇതിനായി വാക്സിൻ ഉൽപാദിപ്പിക്കുന്ന കമ്പനികളുമായും അംഗീകൃത ആരോഗ്യ സംഘടനകളുമായും ബന്ധപ്പെട്ടുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള സമയപരിധി കുറച്ചതായി ഡോ. മനാഫ് അൽ ഖഹ്ത്താനി പറഞ്ഞു. ആപൽ സാധ്യത വിഭാഗത്തിലുള്ളവർക്ക് മൂന്നു മാസത്തിനുശേഷവും മറ്റുള്ളവർക്ക് ആറു മാസത്തിനുശേഷവും ബൂസ്റ്റർ ഡോസ് നൽകും. 50 വയസ്സിനു മുകളിലുള്ളവർ, അമിത വണ്ണമുള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, കോവിഡ് പ്രതിരോധ മുൻനിര പോരാളികൾ എന്നിവരാണ് ആപൽ സാധ്യത വിഭാഗത്തിൽ.
2020ൽ രോഗമുക്തി നേടുകയും സിനോഫാം വാക്സിൻ രണ്ട് ഡോസ് സ്വീകരിക്കുകയും ചെയ്തവർ രോഗമുക്തി നേടി മൂന്നു മാസത്തിനുശേഷം ബൂസ്റ്റർ ഡോസ് സ്വീകരിക്കണം.
2021ൽ രോഗമുക്തി നേടുകയും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുകയും ചെയ്തവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ട. സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാനും മഹാമാരി തരണംചെയ്യാനും എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.വാക്സിനുകളുടെ ഫലപ്രാപ്തിയിൽ വ്യത്യാസങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വാക്സിൻ സ്വീകരിക്കാൻ യോഗ്യരായവരിൽ 19 ശതമാനം പേർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് നാഷനൽ മെഡിക്കൽ ടീം അംഗം ഡോ. ജമീല അൽ സൽമാൻ ചൂണ്ടിക്കാട്ടി. 12 മുതൽ 17 വയസ്സുവരെ പ്രായമുള്ളവരാണ് സമൂഹത്തിലെ വലിയൊരു ഭാഗം. മുതിർന്നവരെ അപേക്ഷിച്ച് ഇവരിൽ വൈറസ് കൂടുതൽ കാലം നിലനിൽക്കാനും സാധ്യത കൂടുതലാണ്. ഇവരിൽനിന്ന് മാതാപിതാക്കൾക്കും വീട്ടിലെ മുതിർന്നവർക്കും രോഗം പകരാൻ സാധ്യതയുണ്ട്. അതിനാൽ, ഇൗ പ്രായവിഭാഗത്തിലുള്ളവർക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ രക്ഷിതാക്കൾ ശ്രദ്ധ പുലർത്തണം.
കുട്ടികൾക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിലും മറ്റ് സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ തള്ളിക്കളായൻ ഒരമ്മയെന്ന നിലയിൽ അമ്മമാരോടും രക്ഷിതാക്കളോടും അഭ്യർഥിക്കുന്നതായും അവർ പറഞ്ഞു.
ഇത്തരം പ്രചാരണങ്ങൾക്ക് ശാസ്ത്രീയമായോ ശെവദ്യശാസ്ത്രപരമായോ അടിസ്ഥാനമില്ല. ഡോക്ടർമാരിൽനിന്നും ഒൗദ്യോഗിക സ്രോതസ്സുകളിൽനിന്നും മാത്രം വിവരങ്ങൾ തേടാനും അവർ ആഹ്വാനം ചെയ്തു.
അപ്പോയിൻമെൻറ് ലഭിച്ചവർ കൃത്യസമയത്ത് വാക്സിൻ സ്വീകരിക്കാൻ തയാറാകണമെന്നും അവർ ഒാർമിപ്പിച്ചു. ആളുകൾ കൃത്യത പാലിക്കാത്തത് വാക്സിനേഷൻ പ്രക്രിയയെ സാരമായി ബാധിക്കുന്നുണ്ട്.
ബഹ്റൈനിൽ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന് നാഷനൽ മെഡിക്കൽ ടീം അംഗം ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. പ്രതിദിന കോവിഡ് കേസുകളിലെ കുറവ് ഇതിന് തെളിവാണ്.
നിലവിലുള്ള രോഗികളുടെ എണ്ണത്തിലും കാര്യമായ കുറവാണുണ്ടായത്. മേയ് 29ന് 28,798 രോഗികളുണ്ടായിരുന്നത് ജൂൺ എട്ട് ആയപ്പോൾ 19,238 ആയി കുറഞ്ഞു.
ഇപ്പോൾ കൈവരിച്ച പുരോഗതി നിലനിത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങൾ ജൂൺ 25 വരെ നീട്ടാൻ തീരുമാനിച്ചത്. അതിനുശേഷം സാഹചര്യം വിലയിരുത്തി വിവിധ മേഖലകൾ ക്രമാനുഗതമായി തുറക്കും.
അതേസമയം, കോവിഡ് പ്രതിരോധത്തിന് നിയന്ത്രണങ്ങൾ മാത്രം മതിയാകില്ലെന്നും ഒാരോ വ്യക്തിയുടെയും ഉത്തരവാദിത്വപൂർണമായ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് കഴിയുന്ന ബഹ്റൈനികൾക്ക് വാക്സിൻ നൽകുന്നതിനുള്ള പദ്ധതി ചൊവ്വാഴ്ച ആരംഭിച്ചതായി ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. ആരോഗ്യ മന്ത്രാലയം അതത് രാജ്യങ്ങളിലെ എംബസികളുമായി സഹകരിച്ചാണ് ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവരുടെ രജിസ്ട്രേഷൻ നടത്തിയശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക.
വീട്ടുനിരീക്ഷണത്തിൽ കഴിയുന്ന കോവിഡ് രോഗികളിൽ ചികിത്സ ആവശ്യമുള്ളവർക്ക് പുതിയ ചികിത്സകേന്ദ്രം ഒരുക്കിയതായും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറററിലാണ് പുതിയ മെഡിക്കൽ സെൻറർ ആരംഭിച്ചത്. ബുധനാഴ്ച മുതൽ ഇവിടെ രോഗികളെ സ്വീകരിക്കാൻ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.