മനാമ: റസ്റ്റാറന്റുകൾ മെനുവിലും ഫുഡ് ഡെലിവറി ആപ്പുകളിലും കൃത്രിമ ബുദ്ധി (എ.ഐ) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ഭക്ഷണ ചിത്രങ്ങൾ നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് തടയാൻ പുതിയ നിയമനിർദ്ദേശവുമായി ബഹ്‌റൈൻ പാർലമെന്റ് അംഗം മർയം അൽ ദഈൻ. കമ്പ്യൂട്ടർ നിർമ്മിത ചിത്രങ്ങൾ യഥാർത്ഥ ഫോട്ടോകളിൽ നിന്ന് തിരിച്ചറിയാൻ കഴിയാത്തത്ര വ്യക്തതയുള്ളതാണെന്നും, ഇത് കണ്ട് ഭക്ഷണം ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് നിരാശയാണ് ഫലം നൽകുന്നതെന്നും എം.പി ചൂണ്ടിക്കാട്ടി. ചിത്രങ്ങളിൽ കൂടുതൽ സ്വാദിഷ്ടമായും, അളവ് കൂടുതലായും കാണപ്പെടുന്നുണ്ടെങ്കിലും ഓർഡർ ചെയ്ത് കിട്ടുമ്പോൾ നിലവാരം വളരെ കുറവായിരിക്കുമെന്നും അവർ വ്യക്തമാക്കി.
എ.ഐ വഴി നിർമ്മിച്ച ചിത്രങ്ങൾക്കൊപ്പമെല്ലാം വ്യക്തമായ മുന്നറിയിപ്പ് നൽകണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. ഉൽപ്പന്നങ്ങളെക്കുറിച്ച് തെറ്റായ ധാരണ ഉണ്ടാക്കുന്നതോ വ്യാജമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതോ ആയ പരസ്യങ്ങൾ ഈ നിയമപ്രകാരം കുറ്റകരമാണ്. ഭക്ഷണം യഥാർത്ഥത്തിലുള്ളതിനേക്കാൾ മികച്ചതായി ചിത്രീകരിച്ച് ഉപഭോക്താക്കളെ വഞ്ചിക്കുന്നത് തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വ്യാജ ചിത്രങ്ങൾ ഉപയോഗിക്കുന്നത് റസ്റ്റാറന്റുകളിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കുമെന്നും എം.പി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.