നടപ്പാതയോ റോഡിന്റെ ഭാഗമോ കൈയേറുന്ന കടകൾക്ക് മുന്നറിയിപ്പുമായി മുഹറഖ് മുൻസിപ്പാലിറ്റി
മനാമ: കടകൾക്ക് പുറത്തുള്ള സ്ഥലങ്ങൾ സ്ഥാപനങ്ങളുടെ സ്വന്തമല്ലെന്നും മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഇത്തരം സ്ഥലങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും മുന്നറിയിപ്പ് നൽകി മുഹറഖ് മുൻസിപ്പാലിറ്റി. ഔദ്യോഗികമായി അനുവദിക്കപ്പെട്ട അതിർത്തിക്ക് പുറത്തുള്ള സ്ഥലങ്ങൾ പൊതു റോഡിന്റെ ഭാഗമായി കണക്കാക്കുന്നതിനാൽ, പൊതു റോഡ് കൈയേറ്റ നിയമം അനുസരിച്ച് ലൈസൻസ് ഇല്ലാതെ അവിടെ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണ്.
വസ്തുക്കൾ പുറത്തുവെച്ച് വിൽപ്പന നടത്തുക, ഡിസ്‌പ്ലേ പ്ലാറ്റ്‌ഫോമുകളോ ഉപകരണങ്ങളോ സ്ഥാപിക്കുക, ഓണിംഗുകൾ നിർമ്മിക്കുക, കാൽനടയാത്രക്കാർക്കോ വാഹനങ്ങൾക്കോ തടസ്സമില്ലെങ്കിൽ പോലും നടപ്പാതയോ റോഡിന്റെ ഭാഗമോ കൈയേറി സാമഗ്രികൾ സൂക്ഷിക്കുക എന്നിവയെല്ലാം റോഡ് കൈയേറ്റത്തിന്റെ പരിധിയിൽ വരും.
അതേസമയം, പുറത്തെ സ്ഥലങ്ങൾ ഉപയോഗിക്കുന്നത് പൂർണ്ണമായി നിരോധിച്ചിട്ടില്ലെന്നും ആവശ്യമായ കണ്ടീഷനുകൾ പാലിച്ചുകൊണ്ട് പബ്ലിക് റോഡ് ഒക്യുപേഷൻ ലൈസൻസിനായി അപേക്ഷിക്കാമെന്നും മുൻസിപ്പാലിറ്റി വ്യക്തമാക്കി. അനുവദിച്ച തരം, സ്ഥലം, സമയം എന്നിവ പാലിച്ചുകൊണ്ട് വേണം വ്യാപാരികൾ പ്രവർത്തിക്കാൻ. നിയമനടപടികളും പിഴയും ഒഴിവാക്കുന്നതിനായി തങ്ങളുടെ അതിർത്തികൾ ഉറപ്പുവരുത്തണമെന്നും മുൻസിപ്പാലിറ്റിയുടെ ഔദ്യോഗിക ലൈസൻസിംഗ് സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും കച്ചവടക്കാരോട് മുൻസിപ്പാലിറ്റി അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.