ബ്രിട്ടനിൽ നടന്ന എൻഡ്യൂറൻസ് റേസിൽ പങ്കെടുക്കാനെത്തിയ ഹമദ് രാജാവിനെ ആർ.പി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. ബി. രവി പിള്ള സ്വീകരിക്കുന്നു
മനാമ: ബ്രിട്ടനിലെ വിൻഡ്‌സർ ഗ്രേറ്റ് പാർക്ക് ഗ്രൗണ്ടിൽ നടന്ന എൻഡ്യൂറൻസ് റേസിൽ പങ്കെടുത്ത് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ബഹ്റൈൻ സ്പോൺസർ ചെയ്യുന്ന വാർഷിക പരിപാടിയുടെ ഭാഗമായാണ് ബ്രിട്ടനിൽ എൻഡ്യൂറൻസ് റേസ് സംഘടിപ്പിച്ചത്.
മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും റോയൽ എൻഡ്യൂറൻസ് ടീമിന്റെ ക്യാപ്റ്റനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്‌സ്‌റേസിങ് ക്ലബ് സുപ്രീം കൗൺസിൽ വൈസ് പ്രസിഡന്റ് ശൈഖ് ഫൈസൽ ബിൻ റാഷിദ് അൽ ഖലീഫ എന്നിവർ ചേർന്നാണ് ഹമദ് രാജാവിനെ വിൻഡ്‌സർ ഗ്രേറ്റ് പാർക്ക് ഗ്രൗണ്ടിൽ സ്വീകരിച്ചത്.
എഡിബർഗ് രാജാവ് പ്രിൻസ് എഡ്വേർഡ്, ബ്രിട്ടനിലെ മറ്റ് വിശിഷ്ട വ്യക്തികളും പരിപാടിയിൽ പങ്കെടുത്തു. മത്സരം വീക്ഷിക്കുകയും താരങ്ങളുമായി ഹമദ് രാജാവ് സംവദിക്കുകയും ചെയ്തു. അന്താരാഷ്ട്രതലത്തിൽ ശ്രദ്ദേയമായ ഈ കായിക വിനേദത്തെ മുന്നോട്ടുകൊണ്ടു പോകുന്നതിൽ ശൈഖ് നാസർ നടത്തുന്ന തുടർച്ചയായ ശ്രമങ്ങളെയും, അന്തർദേശീയ മത്സരങ്ങളിൽ ബഹ്റൈന്‍റെ സാന്നിധ്യം ഉറപ്പാക്കുന്നതിലുള്ള റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡുറൻസ് ഫെഡറേഷന്റെ പങ്കിനെയും ഹമദ് രാജാവ് പ്രശംസിച്ചു.
വിശിഷ്ട വ്യക്തികളെയും ക്ഷണിക്കപ്പെട്ട അതിഥികളെയും ആദരിക്കുന്നതിനായി ഹമദ് രാജാവിന്‍റെ നേതൃത്വത്തിൽ ഒരു വിരുന്നുമൊരുക്കിയിരുന്നു. ബ്രിട്ടനിലെത്തിയ ഹമദ് രാജാവിനെ രാജാവ് ചാൾസ് മൂന്നാമന്‍റെ പ്രതിനിധി ലോർഡ് ക്ലോഡ് മൊറേസ്, യുനൈറ്റഡ് കിംഗ്ഡത്തിലെ ബഹ്‌റൈൻ അംബാസഡർ ശൈഖ് ഫവാസ് ബിൻ മുഹമ്മദ് ആൽ ഖലീഫ, ബഹ്‌റൈൻ എംബസി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വാഗതം ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.