മനാമ: മണിക്കൂറുകൾ നീണ്ടുനിന്ന ഭീതിപ്പെടുത്തുന്ന അന്തരീക്ഷം. ചുറ്റും സൈറണുകളുടെ മുഴക്കവും സ്ഫോടനത്തിന്‍റെ ഉഗ്രശബ്ദങ്ങളും. കഴിഞ്ഞ മണിക്കൂറകൾ ഗൾഫ് മേഖല ഒന്നാകെ ഭീതിയിലായിരുന്നു. അതു പോലെ ബഹ്റൈനും. ശനിയാഴ്ച പകൽ 11.45 ഓടെയാണ് രാജ്യത്ത് ആദ്യ സൈറൺ മുഴങ്ങുന്നതും തുടർന്ന് ഉഗ്രശബ്ദങ്ങൾ കേൾക്കുന്നതും. തുടരെ തുടരെ ശബ്ദങ്ങൾ വന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. കൂടാതെ ബഹ്റൈനെ കറുത്ത പുക മൂടുന്നതും കണ്ടു. എന്നാൽ സമയോജിതമായ ഇടപെടലിലൂടെ തക്കസമയത്ത് ജാഗ്രത നിർദേശങ്ങളുമായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. ഇതോടെയാണ് ഭീതിക്കൊരൽപ്പം ആശ്വാസമായത്.
ഇറാൻ ഇസ്രായേൽ സംഘർഷത്തെതുടർന്ന് അമേരിക്കയുടെ മിഡിൽ ഈസ്റ്റിലെ ആസ്ഥാനങ്ങൾ ലക്ഷ്യമിട്ടാണ് ഇറാന്‍റെ ആക്രമണമുണ്ടായത്. ബഹ്റൈനിലെ ജുഫൈറിലെ യു.എസ് നേവിയുടെ അഞ്ചാം കപ്പൽ പടയുടെ സർവീസ് സെന്‍ററിന് നേരെയാണ് ആക്രമണമുണ്ടായത്. വൈകിട്ട് ചില റസിഡൻഷ്യൽ കെട്ടിടങ്ങളിലും ഡ്രോൺ ആക്രമണമുണ്ടായി. ആളപായമൊന്നും ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ബഹ്റൈന്‍ പ്രതിരോധ സേന നിരവധി മിസൈലുകൾ ആകാശത്ത് വെച്ച് തന്നെ തടഞ്ഞിരുന്നു. മിസൈലിന്‍റെ അവശിഷ്ടങ്ങൾ വീണ് ചില വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അവശിഷ്ടങ്ങളുടെ പരിസരത്തേക്ക് പോവുകയോ തൊടുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്. രാജ്യത്തിന്റെ ആകാശപരിധി അടച്ചതിനെത്തുടർന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. കിങ് ഫഹദ് കോസ്വേയിലെ യാത്രകൾ മാറ്റമില്ലാതെ തുടരുന്നുണ്ട്. യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടണമെന്ന് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.
ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി
മനാമ: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ബഹ്റൈനിലെ പ്രവാസികൾക്ക് അതീവ ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കൂടുതൽ ജാഗ്രതപുലർത്തണമെന്നും എംബസി നിർദേശിച്ചു. നിലവിലെ സാഹചര്യത്തിൽ ബഹ്റൈൻ അധികൃതർ പുറത്തിറക്കുന്ന എല്ലാ സുരക്ഷ മാർഗനിർദേശങ്ങളും പാലിക്കണം. ഇന്ത്യൻ എംബസിയുടെ പ്രവർത്തനം സാധാരണ നിലയിൽ മുന്നോട്ടുപോകുന്നുണ്ടെന്നും ആവശ്യമായ നിർദേശങ്ങൾ യഥാസമയം പുറത്തിറക്കുമെന്നും എംബസി പത്രക്കുറിപ്പിലൂടെ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ അന്വേഷണത്തിനായി +973 39418071 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.