മനാമ: മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ബഹ്‌റൈനിൽ താമസക്കാരുടെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ കർശനമായ മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ ഓൺലൈനിലേക്ക്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയുടെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ന് മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ പഠനരീതിയിലേക്ക് മാറും. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത് തുടരും. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ക്ലാസുകൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് സ്ഥാപനങ്ങൾ ഉറപ്പാക്കണം. സർക്കാർ ജീവനക്കാരിൽ 70 ശതമാനം പേരും ഇന്ന് മുതൽ വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറാൻ സിവിൽ സർവീസ് അതോറിറ്റി നിർദ്ദേശിച്ചു. അത്യാവശ്യ സേവന വിഭാഗങ്ങൾ മാത്രം ഓഫീസിൽ പ്രവർത്തിക്കും.
ഭക്ഷ്യ ലഭ്യതയിൽ ആശങ്ക വേണ്ട
രാജ്യത്തെ അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യവസായ-വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ആവശ്യമായ കരുതൽ ശേഖരം നിലവിലുണ്ടെന്നും വില സ്ഥിരത ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
സുരക്ഷാ മുന്നറിയിപ്പുകൾ
മിസൈൽ വേധ നടപടികൾക്കിടയിൽ എവിടെയെങ്കിലും അവശിഷ്ടങ്ങളോ വസ്തുക്കളോ കാണുകയാണെങ്കിൽ അവയ്ക്ക് സമീപം പോകരുത്. ഉടൻ തന്നെ 999 എന്ന എമർജൻസി നമ്പറിൽ വിളിച്ച് അധികൃതരെ അറിയിക്കുക.
ജുഫൈർ മേഖലയിൽ ഒഴിപ്പിക്കൽ നടപടികൾ നടക്കുന്നുണ്ട്. താമസക്കാർ അധികൃതരുമായി പൂർണ്ണമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അൽ ഫത്തേഹ് ഹൈവേ വഴിയുള്ള ജുഫൈറിലേക്കുള്ള പ്രവേശനം തുറന്നിട്ടുണ്ടെങ്കിലും, ശൈഖ് ഖലീഫ ബിൻ സൽമാൻ പാലം രണ്ട് ദിശകളിലും അടച്ചിരിക്കുകയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബഹ്‌റൈനിലെ അമേരിക്കൻ എംബസി ഇന്ന് അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച നിശ്ചയിച്ചിരുന്ന എല്ലാ കോൺസുലാർ അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.