മനാമ: തൊഴില്‍ വിപണിയില്‍ ഉണര്‍വ് സൃഷ്ടിക്കുന്നതില്‍ സ്വകാര്യ മേഖലക്ക് മുഖ്യ പങ്കുണ്ടെന്ന് തൊഴില്‍- സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജുഫൈറിലെ സാമൂഹിക ക്ഷേമ കേന്ദ്രത്തില്‍ ആരംഭിച്ച തൊഴില്‍ ദാന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ മേളയില്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള 25 സ്ഥാപനങ്ങള്‍ പങ്കാളിയായി. 300 ദിനാര്‍ വേതനത്തില്‍ കുറയാത്ത മൊത്തം 1000 തൊഴിലവസരങ്ങളാണ് തൊഴിലന്വേഷകര്‍ക്ക് മുന്നിലുള്ളത്.
കൂടാതെ തൊഴിലന്വേഷകര്‍ക്കായി ‘തംകീനു’മായി സഹകരിച്ച് നടത്തുന്ന 460 ഓളം പരിശീലന പരിപാടികളുടെ പരിചയപ്പെടുത്തലും നടന്നു. സ്വദേശി തൊഴിലന്വേഷകര്‍ക്കായി വിവിധ ഗവര്‍ണറേറ്റുകളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ മേളകള്‍ സംഘടിപ്പിക്കാന്‍ മന്ത്രാലയത്തിന് പദ്ധതിയുള്ളതായി മന്ത്രി അറിയിച്ചു.
തൊഴില്‍ ദാതാക്കള്‍ക്കും തൊഴിലന്വേഷകര്‍ക്കുമിടയില്‍ ബന്ധമുണ്ടാക്കുന്നതിന് ഇത് അവസരമൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസവും കഴിവും അനുസരിച്ച് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് മുന്നില്‍ തുറന്നിടാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന് ആൽ ഖലീഫ, പാര്‍ലമെൻറ് അംഗങ്ങളായ ആദില്‍ അബ്ദുറഹ്മാന് അല്‍അസൂമി, അബ്ദുറഹ്മാന് റാഷിദ് ബൂംജീദ്, കാപിറ്റല്‍ സെക്രട്ടേറിയറ്റ് ചെയര്‍മാന്‍ മുഹമ്മദ് അൽ ഖുസാഇ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.