മനാമ: ബഹ്‌റൈനിൽ വൻകിട നിക്ഷേപ പ്ലാറ്റ്‌ഫോം വഴി 1000ത്തിലധികം ആളുകളിൽനിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ, പ്രതികൾക്ക് വിചാരണ കോടതി ചുമത്തിയ പിഴ തുക വർധിപ്പിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസിൽ സുപ്രീം ക്രിമിനൽ അപ്പീൽ കോടതിയിൽ വാദം തുടരുകയാണ്.വ്യാജ നിക്ഷേപ പ്ലാറ്റ്‌ഫോം വഴി തട്ടിപ്പ് നടത്തിയ പ്രമുഖ വ്യവസായിക്ക് എട്ടുവർഷം തടവ് ശിക്ഷ നേരത്തെ വിധിച്ചിരുന്നു. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ്, രണ്ട് ബോർഡ് അംഗങ്ങൾ എന്നിവർക്ക് ഒരുവർഷം തടവും 5,000 ദിനാർ പിഴയുമാണ് വിചാരണ കോടതി വിധിച്ചത്.
388 വ്യാജ നിക്ഷേപങ്ങളിലൂടെ ഏകദേശം 68 ലക്ഷത്തിലധികം ദിനാറാണ് പ്രതികൾ തട്ടിയെടുത്തത്. ഇതൊരു ആസൂത്രിത ക്രിമിനൽ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും. ഓരോ പ്രതിക്കും ഇതിൽ വ്യക്തമായ പങ്കുണ്ടെന്നും സാമ്പത്തിക കുറ്റകൃത്യവിഭാഗം തലവൻ അഹമ്മദ് അൽ ഖുറേഷി കോടതിയിൽ വ്യക്തമാക്കി. സഹപ്രതികൾക്ക് വിധിച്ച 5,000 ദിനാർ പിഴ അപര്യാപ്തമാണ്. ഇവർ 3.2 ലക്ഷം ദിനാർ വെളുപ്പിക്കാൻ സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇവർക്ക് 3.2 ലക്ഷം ദിനാർ പിഴ ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.
രജിസ്റ്റർ ചെയ്ത കമ്പനികൾക്ക് മൂലധനം ആവശ്യമാണെന്ന് വ്യാജമായി വിശ്വസിപ്പിച്ചാണ് ഇവർ നിക്ഷേപകരെ ആകർഷിച്ചിരുന്നത്. എന്നാൽ ഈ പണം പ്രധാന പ്രതി തന്റെ കടങ്ങൾ വീട്ടാനും മറ്റ് വ്യക്തിഗത ആവശ്യങ്ങൾക്കുമാണ് ഉപയോഗിച്ചതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ നടത്തിയ ഓഡിറ്റിൽ കണ്ടെത്തി. വ്യാജ ചെക്കുകൾ നൽകിയും രേഖകൾ ഇല്ലാതെ പണം പിൻവലിച്ചുമാണ് തട്ടിപ്പ് നടത്തിയത്. ഈ കേസിൽ 352 ഇരകളെ പ്രതിനിധീകരിച്ച് മൂന്ന് അഭിഭാഷകർ സിവിൽ കേസ് ഫയൽ ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.