മനാമ: ബഹ്‌റൈനിലെ തൊഴിലുടമകളുടെ സാമ്പത്തിക ബാധ്യത കുറക്കുന്നതിനായി രണ്ട് പുതിയ നിർദേശങ്ങൾ പാർലമെന്റ് പരിഗണനയിൽ. വീട്ടുജോലിക്കാരുടെ സേവനാനന്തര ആനുകൂല്യങ്ങൾ റദ്ദാക്കുന്നതും, വിദേശ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) വഴി നൽകുന്നതുമാണ് ഈ നിർദ്ദേശങ്ങൾ.
എം.പി മറിയം അൽ സായിഗ് അവതരിപ്പിച്ച ആദ്യ നിർദ്ദേശം സ്വകാര്യ മേഖലയിലെ തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്താനാണ് ലക്ഷ്യമിടുന്നത്. ഇതിൻപ്രകാരം, വീട്ടുജോലിക്കാർക്ക് സേവനം അവസാനിപ്പിക്കുമ്പോൾ നൽകേണ്ട ഗ്രാറ്റുവിറ്റി ഒഴിവാക്കും. ആദ്യ മൂന്ന് വർഷം ഓരോ വർഷത്തിനും അരമാസത്തെ ശമ്പളവും, അതിനുശേഷം ഓരോ വർഷത്തിനും ഒരു മാസത്തെ ശമ്പളവുമാണ് നിലവിൽ വീട്ടുജോലിക്കാർക്ക് ലഭിക്കുന്നത്. തോട്ടം തൊഴിലാളികൾ, സെക്യൂരിറ്റി ജീവനക്കാർ, ആയമാർ, ഡ്രൈവർമാർ, പാചകക്കാർ എന്നിവർക്കും ഈ നിയമം ബാധകമാകും.
കുറഞ്ഞ വരുമാനമുള്ള ബഹ്‌റൈൻ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മറിയം അൽ സായിഗ് പറഞ്ഞു. നിലവിൽ 120 മുതൽ 180 ദിനാർ വരെ ശമ്പളമുള്ള വീട്ടുജോലിക്കാരെ നിയമിക്കുന്നതിനായി വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. റിക്രൂട്ട്മെന്റ് ഫീസിനു പുറമെ മാസശമ്പളവും സേവനാനന്തര ആനുകൂല്യങ്ങളും നൽകുന്നത് സാധാരണ കുടുംബങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണെന്നും അവർ കൂട്ടിച്ചേർത്തു. സ്വന്തം പൗരന്മാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി.
രണ്ടാമത്തെ നിർദ്ദേശം എം.പി മുഹമ്മദ് അൽ മറാഫിയുടേതാണ്. വിദേശ തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യങ്ങൾ തൊഴിലുടമകൾക്ക് പകരം എൽ.എം.ആർ.എ നൽകണമെന്നാണ് ഇതിലെ പ്രധാന നിർദ്ദേശം. 2012-ലെ സ്വകാര്യ മേഖലയിലെ തൊഴിൽ നിയമത്തിലെ 116-ാം അനുച്ഛേദത്തിൽ ഭേദഗതി വരുത്തിയാണ് ഇത് നടപ്പിലാക്കാൻ ആലോചിക്കുന്നത്. തൊഴിലുടമകളുടെ മാസച്ചെലവ് കുറയ്ക്കാനും, സാമൂഹിക ഇൻഷുറൻസ് ഓർഗനൈസേഷനിലേക്കുള്ള വർദ്ധിച്ചുവരുന്ന അടവുകൾക്കിടയിൽ അവർക്ക് ആശ്വാസം നൽകാനും ഈ മാറ്റം സഹായിക്കുമെന്ന് നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ പാർലമെന്റിന്റെ സേവന സമിതിയും അനുബന്ധ വകുപ്പുകളും ഈ വിഷയങ്ങൾ പഠിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.