അപ്ലൈഡ് സയൻസ് യൂണിവേഴ്‌സിറ്റിയിൽ ഐ.സി.ഇ.ടി.എസ്.ഐ.എസ് രാജ്യാന്തര സമ്മേളനം മെയ് 6ന്

മനാമ: സുസ്ഥിര വികസനവും നൂതന സാങ്കേതികവിദ്യകളും പ്രമേയമാക്കി അപ്ലൈഡ് സയൻസ് യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം 'ഐ.സി.ഇ.ടി.എസ്.ഐ.എസ് 2026' മെയ് 6, 7 തീയതികളിൽ നടക്കും. ലോകമെമ്പാടുമുള്ള പ്രമുഖ അക്കാദമിക് വിദഗ്ധർ, ഗവേഷകർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന ഈ സംഗമം അറിവ് പങ്കുവെക്കാനും അത്യാധുനിക ഗവേഷണങ്ങൾ അവതരിപ്പിക്കാനുമുള്ള ഉന്നതതല വേദിയായി മാറും. 2022ൽ നടന്ന ആദ്യ സമ്മേളനത്തിന്റെ വിജയത്തിന് പിന്നാലെയാണ് കൂടുതൽ വിപുലമായ രീതിയിൽ ഈ വർഷത്തെ എഡിഷൻ ഒരുങ്ങുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഫർമേഷൻ സിസ്റ്റംസ്, ഡാറ്റ സയൻസ്, കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് ടെക്നോളജി, ഡിജിറ്റൽ ലേണിംഗ്, ഫിനാൻഷ്യൽ ടെക്നോളജി തുടങ്ങിയ മേഖലകളിലെ നൂതന പ്രവണതകൾ സമ്മേളനം ചർച്ച ചെയ്യും. കൂടാതെ സുസ്ഥിരമായ നിർമ്മാണ രീതികൾക്കായി ആർക്കിടെക്ചർ, സിവിൽ എഞ്ചിനീയറിംഗ് രംഗത്തെ മാറ്റങ്ങളും പ്രധാന വിഷയങ്ങളാകും. മുപ്പതിലധികം രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം ഗവേഷകർ ഈ രാജ്യാന്തര സമ്മേളനത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഏഷ്യ-പസഫിക് മേഖലയിൽ നിന്നുള്ളവരാണ് ഭൂരിഭാഗമെങ്കിലും യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും സാന്നിധ്യമുണ്ടാകും.

നേരിട്ടും വെർച്വലായും പങ്കെടുക്കാവുന്ന ഹൈബ്രിഡ് രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. സർവ്വകലാശാലയുടെ ഗവേഷണ മികവും നൂതനമായ ചിന്താഗതിയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ പ്രൊഫസർ വഹീബ് അൽ ഖാജ വ്യക്തമാക്കി.

അന്താരാഷ്ട്ര അക്കാദമിക് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ ഈ സമ്മേളനം നിർണ്ണായക പങ്കുവഹിക്കുമെന്ന് സർവ്വകലാശാല പ്രസിഡന്റ് പ്രൊഫസർ ഹാതിം മസ്‌രി പറഞ്ഞു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകൾക്കൊപ്പം സഞ്ചരിക്കാനും ലോകമെമ്പാടുമുള്ള ഗവേഷകർക്കിടയിൽ സഹകരണം ഉറപ്പാക്കാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കും. സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പ്രബന്ധങ്ങൾ ഐ.ഇ.ഇ.ഇ എക്സ്പ്ലോർ പോലുള്ള ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഇൻഡക്സിംഗ് പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കുന്നത് ഗവേഷണങ്ങളുടെ മൂല്യവും പ്രസക്തിയും വർദ്ധിപ്പിക്കും.

Tags:    
News Summary - International conference ICETSIS to be held at Applied Science University on May 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.