ഡോ. അലക്സാണ്ടർ ജേക്കബ് വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
മനാമ: ഉപരിപഠനത്തെയും കരിയറിനെയും കുറിച്ചുള്ള വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്ക് പരിഹാരമേകി ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ കരിയർ വെബിനാർ ശ്രദ്ധേയമായി. ഇന്നലെ വൈകീട്ട് നാല് മുതൽ സൂം പ്ലാറ്റ്‌ഫോമിൽ നടന്ന സംഗമം മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു.
പരമ്പരാഗതമായ കരിയർ ഗൈഡൻസിനപ്പുറം, മാറുന്ന ലോകത്തെ അനിശ്ചിതത്വങ്ങളെ എങ്ങനെ മികച്ച അവസരങ്ങളാക്കി മാറ്റാം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ റോഡ് മാപ്പാണ് വെബിനാർ പങ്കുവെച്ചത്. ബഹ്റൈനിൽ നിന്നുള്ള ആയിരത്തോളം വിദ്യാർഥികളും രക്ഷിതാക്കളും ക്ലാസുകളിലും തുടർന്നുള്ള ചോദ്യോത്തര വേളയിലും സജീവമായി പങ്കുചേർന്നു.
ആരതി സി. രാജരത്നം, ഡോ. ശരീഫ് പൊവ്വൽ, മാജിക് ലിയോ
വിവിധ മേഖലകളിൽ പ്രശസ്തരായ മൂന്ന് വിദഗ്ദ്ധരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. സൈക്കോളജിസ്റ്റും ചൈൽഡ് ഡെവലപ്‌മെന്റ് എക്‌സ്‌പെർട്ടുമായ ആരതി സി. രാജരത്നം ‘സോഷ്യൽ മീഡിയയും സാമൂഹിക ബന്ധങ്ങളും ഭാവിയും’ എന്ന വിഷയത്തിൽ സംവദിച്ചു. ഹിപ്‌നോസിസ് മെന്ററായ മാജിക് ലിയോ ‘മൈൻഡ് യുവർ മൈൻഡ്’ എന്ന സെഷനിലൂടെ മനസ്സിനെ ഏകാഗ്രമാക്കാനുള്ള മാർഗങ്ങൾ പങ്കുവെച്ചു.
ഇന്റർനാഷണൽ എജുക്കേഷനൽ എക്‌സ്‌പെർട്ടും സിജി കൗൺസിലറുമായ ഡോ. ശരീഫ് പൊവ്വൽ കരിയർ തിരഞ്ഞെടുക്കുന്നതിലെ ആശങ്കകളെ എങ്ങനെ മികച്ച സ്ട്രാറ്റജിയാക്കി മാറ്റാം എന്നതിനെക്കുറിച്ച് വിദ്യാർഥികൾക്ക് മാർഗനിർദ്ദേശം നൽകി.
ബഹ്റൈനിലെ വിവിധ യൂനിവേഴ്സിറ്റികളിലെ പ്രതിനിധികൾ കോളജിനേയും പാഠ്യപദ്ധതികളേയും പരിചയപ്പെടുത്തിയും സംസാരിച്ചിരുന്നു. കരിയർ തിരഞ്ഞെടുപ്പിൽ പുതിയ കാഴ്ചപ്പാടുകൾ നൽകാൻ ഈ വെബിനാറിന് സാധിച്ചുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.