മനാമ: ജി.സി.സി മിനിസ്റ്റീരിയല്‍ കൗണ്‍സില്‍ യോഗം വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജി.സി.സി ഉച്ചകോടിയുടെ അജണ്ട തയാറാക്കുന്നതിനാണ് ഓണ്‍ലൈനില്‍ പ്രത്യേക യോഗം വിളച്ചുചേര്ത്തത്. വിവിധ ജി.സി.സി രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്തു.
41ാമത് ജി.സി.സി ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നു. ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ബിന്‍ ഫലാഹ് മുബാറക് അല്‍ ജഹ്റഫിെൻറ സാന്നിധ്യത്തിലായിരുന്നു യോഗം. ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്താന് ഖാബൂസ് ബിന്‍ സഈദ്, കുവൈത്ത് അമീറായിരുന്ന ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, ബഹ്റൈന്‍ പ്രധാനമന്ത്രിയായിരുന്ന പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ എന്നിവരുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി.
സൗദിയുടെ ആതിഥേയത്വത്തിലാണ് ഇപ്രാവശ്യത്തെ ഉച്ചകോടി നടക്കുകയെന്ന് ഡോ. അബ്ദുല്ലത്തീഫ് വ്യക്തമാക്കി. തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം ജി.സി.സി രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള ചില രാജ്യങ്ങളുടെ ശ്രമങ്ങളെ ചെറുത്തുതോല്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ മന്ത്രിതല സമിതികളില്‍ നിന്നും സെക്രട്ടേറിയറ്റ് കൗണ്‍സിലുകളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ വിവിധ വിഷയങ്ങള്‍ ഉച്ചകോടിയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു. 41ാമത് ഉച്ചകോടി വലിയ വിജയമാകുമെന്ന പ്രതീക്ഷയും യോഗം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.