മനാമ: ജി.സി.സി റെയിൽവേ പദ്ധതി 2030 ഡിസംബറോടെ പൂർത്തിയാക്കുമെന്ന് ജി.സി.സി ഗതാഗത മന്ത്രിമാർ വ്യക്തമാക്കി. ഓൺലൈൻ ആയി ചേർന്ന ജി.സി.സി ഗതാഗത മന്ത്രിമാരുടെ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സംയോജനം ശക്തിപ്പെടുത്തുന്നതിനും, ചരക്ക് നീക്കവും വിതരണ ശൃംഖലയും സുഗമമാക്കുന്നതിനും ഈ പദ്ധതി അത്യന്താപേക്ഷിതമാണെന്നും മന്ത്രിതല യോഗം വിലയിരുത്തി.
പുതിയ സാഹചര്യങ്ങളിൽ ഉയർന്നു വരുന്ന ഭൗമരാഷ്ട്രീയ വെല്ലുവിളികളെ നേരിടാനും, ഈ മേഖലയുടെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഈ റെയിൽവേ പദ്ധതി സഹായിക്കും. പദ്ധതിയുടെ പുരോഗതി കൃത്യമായ സമയക്രമത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും യോഗത്തിൽ മന്ത്രിമാർ അറിയിച്ചു. പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സംയുക്തമായ പരിശ്രമങ്ങൾ തുടരണമെന്നും അറിയിച്ചു.
യോഗത്തിൽ ബഹ്‌റൈനെ പ്രതിനിധീകരിച്ച് ഗതാഗത, ടെലികോം മന്ത്രി ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫ പങ്കെടുത്തു. വിവിധ ഗൾഫ് രാജ്യങ്ങളിലെ ഗതാഗത, തുറമുഖ, ലോജിസ്റ്റിക്സ് മേഖലകളിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സന്നിഹിതരായിരുന്നു.
റെയിൽവേ പദ്ധതിക്ക് പുറമേ, മേഖലയിലെ ലോജിസ്റ്റിക്സ് സംയോജനവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും യോഗം അവലോകനം ചെയ്തു. മനാമ, ജിദ്ദ ഉച്ചകോടികളിൽ ജി.സി.സി സുപ്രീം കൗൺസിൽ നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ യോഗം ചേർന്നതെന്ന് ശൈഖ് അബ്ദുല്ല വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളുടെ സമഗ്രമായ സംയോജനത്തിന് റെയിൽവേ പദ്ധതി നിർണ്ണായകമായ ഒരു തൂണാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.