ദാമു കോറോത്ത്

ദാമു കോറോത്ത് ബുധനാഴ്ച നാട്ടിലേക്ക് മടങ്ങും: നാടകവും കലയും നിറഞ്ഞുനിന്ന 43 വർഷങ്ങൾ

മനാമ: കലയും നാടകവുമൊക്കെയായി നിറഞ്ഞുനിന്ന 43 വർഷങ്ങൾ പെെട്ടന്ന് കടന്നുപോയതുപോലെയാണ് ദാമു കോറോത്തിന്. ജീവിതത്തിെൻറ ഏറിയപങ്കും ചെലവഴിച്ച ഇൗ നാടിനോട് വിടപറയുക പ്രയാസകരമാണ്. എങ്കിലും, തിരിച്ചുപോക്ക് അനിവാര്യമായതിനാൽ ദീർഘകാലത്തെ പ്രവാസത്തിന് വിട നൽകി ബുധനാഴ്ച അദ്ദേഹം നാട്ടിലേക്ക് മടങ്ങും.

നാട്ടുകാരനായ ഒരാൾ മുഖേനയാണ് വടകര പുറമേരി സ്വദേശിയായ ദാമുവിന് ബഹ്റൈൻ വിസ ലഭിച്ചത്. 1978 മേയ് 12ന് ബോംബെയിൽനിന്ന് വിമാനത്തിൽ ബഹ്റൈനിൽ എത്തി. 1250 രൂപയായിരുന്നു അന്ന് വിമാന ടിക്കറ്റ് നിരക്ക്. വിസ അയച്ചുകൊടുത്തയാൾ നാട്ടുകാരനാണെങ്കിലും മുൻപരിചയമുണ്ടായിരുന്നില്ല. ബഹ്റൈൻ മലയാളികളുടെ സഹായത്തോടെ അദ്ദേഹത്തെ കണ്ടെത്തി.

കൺസ്ട്രക്ഷൻ കമ്പനിയിൽ ലേബറായാണ് അന്ന് ജോലിക്ക് കയറിയത്. പിന്നീട് വിവിധ കമ്പനികളിൽ വെൽഡറായി ജോലി ചെയ്തു. 1983ൽ ഒരു കമ്പനിയിൽ സൂപ്പർവൈസറായി ജോലി ലഭിച്ചു. ഇതുവരെ 14 കമ്പനികളിൽ ജോലി ചെയ്തതായി ദാമു പറയുന്നു.

കൊടും വെയിലിലെ ജോലിക്കിടയിലും ഉള്ളിൽ അണയാതെ കിടന്ന കനലായിരുന്നു കലയോടുള്ള പ്രണയം. നാടകമായിരുന്നു തട്ടകം. ബഹ്റൈൻ കേരളീയ സമാജം ഉൾപ്പെടെ സംഘടനകൾക്കായി 40ഒാളം നാടകങ്ങൾ രചിച്ചു. 100ഒാളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാടക സംവിധായകൻ, ഗാന രചയിതാവ് എന്നീ നിലകളിലും ശോഭിച്ചു. 1997ൽ ജി.സി.സി തലത്തിൽ നടന്ന ചെറുകഥാ മത്സരത്തിൽ 'തെരുവോരത്ത് ഒരു സർക്കസ്' എന്ന കഥക്ക് ഒന്നാം സമ്മാനം ലഭിച്ചു.

1981 മുതൽ കേരളീയ സമാജം അംഗമായ ദാമു കോറോത്ത് മൂന്നുവർഷം കലാവിഭാഗം സെക്രട്ടറിയുമായിരുന്നു. 'ദിൽമൂണിലെ സന്ധ്യകൾ' എന്ന ടെലിവിഷൻ പരമ്പരയുടെ തിരക്കഥയും ഇദ്ദേഹത്തിേൻറതായിരുന്നു. ഇതിൽ അഭിനയിക്കുകയും ചെയ്തു. ഗൾഫിൽനിന്നുള്ള ആദ്യ സീരിയലാണ് ഇത്. നാടകരംഗത്തെ സമഗ്രസംഭാവനക്കുള്ള ഒ. മാധവൻ പുരസ്കാരവും ലഭിച്ചു. ചമയ കലാകാരനായും നിറഞ്ഞുനിന്നു.

കലാരംഗത്തിെൻറ സംഭാവനയാണ് ദാമു കോറോത്ത് എന്ന പേരും. പി. ദാമോദരൻ എന്നാണ് ശരിക്കും പേര്. നാടകരംഗത്തേക്ക് വന്നപ്പോൾ സുഹൃത്തുക്കൾ നൽകിയതാണ് ദാമു കോറോത്ത് എന്ന പേര്. പിന്നീട്, അറിയപ്പെടുന്നത് മുഴുവൻ ആ പേരിലായി.വന്നകാലത്തെ ഒാർമകൾ ഇപ്പോഴും ഇദ്ദേഹത്തിെൻറ മനസ്സിലുണ്ട്. വലിയ കെട്ടിടങ്ങൾ അപൂർവമായിരുന്നു, എ.സിയും. മനാമയിലും മുഹറഖിലുമുള്ള തിയറ്ററുകളിൽ വെള്ളിയാഴ്ച ഒരു ഷോയാണ് മലയാള സിനിമയുണ്ടായിരുന്നത്. ഇൗ കാലത്തിൽനിന്ന് അതിവേഗമായിരുന്നു ബഹ്റൈെൻറ വളർച്ചയെന്ന് അദ്ദേഹം ഒാർമിക്കുന്നു.

നാട്ടിലേക്ക് മടങ്ങുേമ്പാൾ ചെറിയ വിഷമമുണ്ടെന്ന് ദാമു കോറോത്ത് പറയുന്നു. എങ്കിലും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിെൻറ തണലിലേക്ക് തിരിച്ചുപോകുന്നതിെൻറ സന്തോഷമാണ് മുന്നിൽനിൽക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.