പൊതുസ്ഥലം കൈയേറി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നു
മനാമ: ഹമലയിലെ ബ്ലോക്ക് 1012ൽ പൊതുസ്ഥലം കൈയേറി നിർമ്മിച്ച മതിലുകളും കെട്ടിടങ്ങളും അനുബന്ധ നിർമ്മാണങ്ങളും വടക്കൻ മേഖല മുനിസിപ്പൽ കൗൺസിൽ പൊളിച്ചുനീക്കി. നിയമലംഘനങ്ങൾക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായാണ് ബുൾഡോസറുകൾ ഉപയോഗിച്ച് ഈ നിർമ്മാണങ്ങൾ നീക്കം ചെയ്തത്. മുനിസിപ്പാലിറ്റി കാര്യ കായിക മന്ത്രാലയത്തിന്റെയും ഉർബേസർ ബഹ്‌റൈന്റെയും സഹകരണത്തോടെയാണ് ഈ ശുചീകരണ ക്യാമ്പയിൻ നടപ്പിലാക്കുന്നത്.
മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള കൈയേറ്റങ്ങൾ ഒഴിവാക്കണമെന്ന് കൗൺസിൽ അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. തെരുവുകളിലും തുറസ്സായ സ്ഥലങ്ങളിലും വിൽപനയ്ക്കായി വാഹനങ്ങൾ പ്രദർശിപ്പിക്കുന്നവർക്കെതിരെയും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾക്ക് 300 ദിനാർ വരെ പിഴ ഈടാക്കും. വടക്കൻ ഗവർണറേറ്റിലെ കൈയേറ്റങ്ങളോ നിയമവിരുദ്ധമായ നിർമ്മാണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ തവാസുൽ ആപ്പ് വഴിയോ 17985000 എന്ന നമ്പറിലോ വിളിച്ച് പൊതുജനങ്ങൾക്ക് പരാതിപ്പെടാവുന്നതാണ്.
സമാനമായ നടപടികൾ തെക്കൻ മേഖല മുനിസിപ്പൽ കൗൺസിലും സ്വീകരിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ച നിരവധി വാഹനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്നും നീക്കം ചെയ്തു. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും പിഴയും സഹിതം റിഫയിലെ മുനിസിപ്പാലിറ്റി ഓഫീസിൽ നിന്ന് വാഹനങ്ങൾ പെട്ടന്ന് തന്നെ വീണ്ടെടുക്കാവുന്നതാണ്. അല്ലാത്തപക്ഷം ഈ വാഹനങ്ങൾ ലേലത്തിൽ വിൽക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.