മനാമ: വിസിറ്റ് വിസകൾ തൊഴിൽ വിസയായി മാറ്റുന്നത് തടയാനുദ്ദേശിച്ച് കൊണ്ടുവന്ന കരട് നിയമം നിരസിച്ച് ശൂറ കൗൺസിൽ. നിലവിലുള്ള നിയമങ്ങൾ ഇതിന് പരിഹാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാർലമെന്‍റ് അംഗീകരിച്ച നിർദേശം ശൂറ കൗൺസിൽ തള്ളിയത്. ഞായറാഴ്ച കൂടുന്ന കൗൺസിൽ നിർദേശം ചർച്ചക്കും പിന്നീട് വോട്ടിനുമിടും. ബഹ്റൈനി തൊഴിലന്വേഷകർക്ക് പകരം വിസിറ്റ് വിസയിൽ രാജ്യത്തെത്തുന്ന പ്രവാസികളെ നിയമിക്കുന്നവെന്ന് ഭേദഗതി ആവശ്യപ്പെട്ട എം.പിമാർ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ മാസമാണ് 1965-ലെ ഇമിഗ്രേഷൻ ആൻഡ് റെസിഡൻസ് ആക്ടിൽ ഭേദഗതി ആവശ്യപ്പെട്ട് എം.പിമാർ നിർദേശമുമായി എത്തിയത്. ഒരു കാരണവശാലും ഒരു വിദേശിയുടെ വിസിറ്റ് വിസ തൊഴിൽ വിസയാക്കി മാറ്റുന്നത് അനുവദനീയമല്ല എന്നതാണ് ഭേദഗതി. എന്നാൽ നിർദേശം അവലോകനം ചെയ്ത ആഭ്യന്തര മന്ത്രാലയം, ലേബർ റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ), ഡോ. അലി അൽ റുഐമി അധ്യക്ഷനായ ശൂറ വിദേശ കാര്യ കമ്മിറ്റി എന്നിവർക്ക് വിഷയം വിശ്വാസയോഗ്യമായിട്ടില്ല.
നിർദേശത്തിന് മറ്റു ചില എം.പി മാരിൽനിന്നുതന്നെ എതിർപ്പും വന്നിട്ടുണ്ടായിരുന്നു. നിലവിൽ, വിസിറ്റ് വിസകൾ തൊഴിൽ വിസയായി മാറ്റുന്നതിന് നിയന്ത്രണമുണ്ട്. സ്പോൺസറുടെ പേരിലെടുത്ത വിസിറ്റ് വിസ, അതേ സ്പോൺസറുടെ പേരിൽ തൊഴിൽ വിസയാക്കാനേ ഇപ്പോൾ നിയമം അനുവദിക്കുന്നുള്ളു. ഒരു വർഷം മുമ്പാണ് ഇത് പ്രാബല്യത്തിൽ വന്നത്. ഇൗ നിയമമനുസരിച്ച്, ഒരു സ്പോൺസറില്ലാതെ ഒരു സന്ദർശന വിസയെ തൊഴിൽ വിസയോ ആശ്രിത വിസയോ ആക്കി മാറ്റാൻ കഴിയില്ല. സ്പോൺസറുടെ പേരിലെടുത്ത വിസിറ്റ് വിസ, അതേ സ്പോൺസറുടെ പേരിൽ തൊഴിൽ വിസയാക്കാൻ 250 ദിനാർ ഫീസ് അടയ്ക്കണം. മുമ്പ് സന്ദർശന വിസ തൊഴിൽ വിസയാക്കുന്നതിന് 60 ദിനാറായിരുന്നു ഫീസ്. ഈ നിയന്ത്രണം നിലവിൽ വന്നതിനുശേഷം വിസിറ്റ്‍വിസ തൊഴിൽ വിസയാക്കി മാറ്റുന്നതിൽ 87 ശതമാനം കുറവു വന്നിട്ടുണ്ട് എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ, പൂർണമായി വിസിറ്റ്‍വിസ തൊഴിൽ വിസയാക്കി മാറ്റുന്നതിന് നിരോധനമേർപ്പെടുത്തേണ്ട കാര്യമില്ലെന്ന് എം.പിമാരിൽ ചിലർ ചൂണ്ടിക്കാട്ടിയിരുന്നു.
വിസ പരിവർത്തനങ്ങൾക്കുള്ള സമ്പൂർണ നിരോധനം പൗരന്മാരെ പ്രതികൂലമായി ബാധിക്കുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഇത് സങ്കീർണ്ണമാക്കും. വിസിറ്റ്‍വിസയിൽ വന്നവരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനും വർക്ക് പെർമിറ്റിന് വീണ്ടും അപേക്ഷിക്കുന്നതിനുമുള്ള അധിക ചെലവുകൾ പൗരന്മാർ വഹിക്കേണ്ടി വരും. ഇത് അനാവശ്യ സാമ്പത്തിക ബാധ്യതകൾ സൃഷ്ടിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ടൂറിസത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ടുറിസം മന്ത്രാലയത്തിനും സമ്പൂർണ നിരോധനത്തിനോട് യോജിപ്പില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.