ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
? രണ്ടു വർഷത്തിൽ ലീവ് എടുത്തില്ലെങ്കിൽ ബഹ്റൈൻ ലോ പ്രകാരം എംപ്ലോയർക്കു ജീവനക്കാരുടെ ലീവ് സാലറി തള്ളിക്കളയാമോ?
• വാർഷിക അവധി എടുത്തില്ലെങ്കിൽ അല്ലെങ്കിൽ കുറച്ചു ദിവസമേ അവധി എടുത്തിട്ടുള്ളൂയെങ്കിൽ രണ്ടു വർഷം തികയുമ്പോൾ ബാക്കിയുള്ള അവധിക്കു ലഭിക്കേണ്ട ശമ്പളം തൊഴിലുടമ തൊഴിലാളിക്ക് നൽകണം. ഓരോ രണ്ടു വർഷം കൂടുമ്പോഴും ഇതുപോലെ ചെയ്യണം. ഒരു തൊഴിലുടമയുടെ ഒരു വർഷം ജോലി പൂർത്തിയാക്കിയ ഒരു തൊഴിലാളിക്ക് ശമ്പളത്തോടു കൂടി 30 ദിവസത്തെ വാർഷിക അവധി ലഭിക്കും. അതായത് ഒരു മാസത്തേക്ക് രണ്ടര ദിവസം വീതം. ഒരു വർഷം പൂർത്തിയാക്കിയില്ലെങ്കിൽ എത്രനാൾ ജോലി ചെയ്തുവോ അതിന് ആനുപാതികമായി അവധി ലഭിക്കാൻ അർഹതയുണ്ട്. അതായത് ആറ് മാസമാണ് ജോലി ചെയ്തതെങ്കിൽ 15 ദിവസത്തെ അവധി ലഭിക്കും.
? സാലറി വർധിപ്പിച്ചില്ലെങ്കിൽ എന്തെങ്കിലും നിയമപരമായി ചെയ്യാൻ സാധിക്കുമോ? നിയമ പ്രകാരം സാലറി വർധിപ്പിച്ചില്ലെങ്കിൽ അതു ലഭിക്കാനുള്ള സാധ്യമായ മാർഗങ്ങൾ എന്തെല്ലാമാണ്?
• തൊഴിൽ നിയമത്തിൽ സാലറി വർധനയെ പറ്റി ഒന്നുംതന്നെ പറയുന്നില്ല. അതുകൊണ്ട് നിയമപരമായ നടപടികൾ ഒന്നുംതന്നെ സാധ്യമല്ല. വിദേശതൊഴിലാളിക്ക് മിനിമം സാലറിയും നിയമത്തിൽ പറയുന്നില്ല. ഏതെങ്കിലും കാരണവശാൽ ശമ്പളം കൊടുക്കാൻ താമസിച്ചാൽ തൊഴിലുടമ തൊഴിലാളിക്ക് 6 മാസം വരെ ആറ് (6) ശതമാനം നഷ്ടപരിഹാരം നൽകണം. ആറു മാസം കഴിഞ്ഞാൽ മാസം തോറും ഒരു ശതമാനം നഷ്ടപരിഹാരം കൂടുതലായി നൽകണം. ഇത് മാസം 12 ശതമാനം വരെ ആവാം. ശമ്പളം ലഭിക്കുന്നില്ലെങ്കിൽ കോടതിയിൽ പരാതി നൽകാൻ സാധിക്കും. അതുപോലെ എൽ.എം.ആർ.എ മുഖേന തൊഴിൽ മാറുവാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.