തംകീൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ബോർഡ് അംഗമായ നൂർ അൽ ഖുലൈഫയും കരാറൊപ്പിടൽ ചടങ്ങിൽനിന്ന്
മനാമ: സ്വദേശി തൊഴിൽ മേഖലയിലെ ഉണർവിനായി നിർണായക കരാറിലൊപ്പു വെച്ച് ബഹ്റൈൻ തംകീമും ലോക സാമ്പത്തിക ഫോറവും.സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ഡബ്ല്യു.ഇ.എഫിന്റെ 55ാമത് വാർഷിക യോഗത്തിൽ പങ്കെടുക്കാനെത്തിയ ഈസ ബിൻ സൽമാൻ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ട്രസ്റ്റി ബോർഡ് ചെയർമാനും തൊഴിൽ ഫണ്ട് (തംകീൻ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ സുസ്ഥിര വികസന മന്ത്രിയും ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് മുഖ്യകാര്യനിർവാഹിയും തംകീൻ ബോർഡ് അംഗവുമായ നൂർ അൽ ഖുലൈഫാണ് കരാറിലൊപ്പിട്ടത്.
ബഹ്റൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും സന്നിഹിതനായിരുന്നു. തൊഴിൽ മേഖലയിലെ ലിംഗസമത്വവും ബഹ്റൈന്റെ സമ്പദ് വ്യവസ്ഥയെ ഉയർത്തുക എന്നതുമാണ് കരാറിന്റെ പ്രധാന ലക്ഷ്യം.
സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളിൽ കൂടുതൽ സ്ത്രീകളെ പ്രവേശിപ്പിക്കുകയും അവർക്കുള്ള പ്രോത്സാഹനം നൽകുകയും മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക, ആവശ്യമായ വൈദഗ്ധ്യങ്ങൾ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ലഭ്യമാക്കുക എന്നതും പ്രധാന ലക്ഷ്യങ്ങളായി കണക്കാക്കുന്നു.
സ്വദേശികളെ തൊഴിലുകൾക്കായി പ്രായോഗികരാക്കുക, ആദ്യ മുൻഗണനക്ക് അവരെ യോഗ്യരാക്കുക എന്നതിനും അതിനായുള്ള തൊഴിൽ പരിശീലനങ്ങൾ നൽകുന്നതിന്റെ പ്രാധാന്യത്തെയും ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിലുള്ള പ്രത്യേകിച്ച് സാങ്കേതിക വിദ്യയിലടക്കമുള്ള രാജ്യത്തിന്റെ വളർച്ച സ്വദേശികൾക്ക് പുതിയ വഴികൾ തുറന്നുകൊടുക്കുമെന്നും ഈ മാറ്റങ്ങൾക്കെല്ലാം അനുസൃതമായി മാറേണ്ടതിന്റെ ആവശ്യകതയെയും അദ്ദേഹം സൂചിപ്പിച്ചു.
ഡബ്ല്യു.ഇ.എഫുമായുള്ള ഈ പങ്കാളിത്തത്തിലൂടെ രാജ്യത്തെ സ്വകാര്യ മേഖലകളുടെ വളർച്ചയെ ശക്തിപ്പെടുത്തുമെന്നും ബഹ്റൈനികൾ തൊഴിൽ മേഖലകളിലെ ആദ്യപരിഗണനകളിൽ ഉൾപ്പെടുമെന്നും സ്വകാര്യമേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിക്കുമെന്നും തംകീൻ സി.ഇ.ഒ മഹാ മൊഫീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.