ബഹ്റൈനിൽ പണത്തെച്ചൊല്ലി തർക്കം; വീടിന് തീയിട്ട വിദ്യാർഥി കുറ്റക്കാരനാണെന്ന് കണ്ടെത്തി
മനാമ: പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കുടുംബവീടിന് തീയിട്ട കേസിൽ പ്രതിയായ 23 കാരനായ ബഹ്‌റൈൻ വിദ്യാർഥി തൻ്റെ പ്രവൃത്തികൾക്ക് പൂർണ ഉത്തരവാദിയാണെന്ന് കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ കമ്മീഷൻ നടത്തിയ പരിശോധനയിലാണ് വിദ്യാർഥി മാനസികമായി പൂർണ ആരോഗ്യവാനാണെന്നും കുറ്റകൃത്യത്തിന് ഉത്തരവാദിയാണെന്നും വ്യക്തമായത്.
ആളുകൾ താമസിക്കുന്ന വസ്തുവിൽ മനഃപൂർവം തീയിട്ടെന്നും ജീവൻ അപകടത്തിലാക്കിയെന്നും ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പണം ആവശ്യപ്പെട്ട് സഹോദരിയെ സമീപിച്ചെങ്കിലും പണമില്ലെന്ന് അവൾ മറുപടി നൽകി. ലഹരിമരുന്ന് വാങ്ങാനാണ് ഇയാൾ പണം ചോദിക്കുന്നതെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എന്നാൽ ഇത്തരത്തിലുള്ള ഭീഷണികൾ തങ്ങൾ കാര്യമായി എടുത്തിരുന്നില്ലെന്നും സഹോദരി പബ്ലിക് പ്രോസിക്യൂഷനോട് വ്യക്തമാക്കി.
പണം നൽകിയില്ലെങ്കിൽ വീട് കത്തിക്കുമെന്ന് വാട്സാപ്പ് ഗ്രൂപ്പ് വഴി ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് കുടുംബ ഗ്രൂപ്പിൽ താൻ തീയിട്ടതായി സന്ദേശവും അയക്കുകയായിരുന്നു. വീടിനുള്ളിൽ തീ പടരുന്നത് കണ്ട സഹോദരി ഉടൻ തന്നെ സിവില്‍ ഡിഫൻസിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
ഒരു മുറി പൂർണ്ണമായും മറ്റ് നാല് മുറികൾ പുകയാലും നശിച്ചതായി സിവില്‍ ഡിഫൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. പരേതരായ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്. നാശനഷ്ടങ്ങളുടെ കണക്കുകളും അറ്റകുറ്റപ്പണിക്ക് വരുന്ന ചെലവുകളും സംബന്ധിച്ച റിപ്പോർട്ട് ലഭിക്കാത്തതിനെത്തുടർന്ന് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.