1.ബിരിയാണികൾ വിലയിരുത്തുന്ന വിധികർത്താക്കൾ,2.ഗൾഫ്മാധ്യമം അധികൃതർ, വിധികർത്താക്കൾ എന്നിവരോടൊപ്പം മത്സരാർഥികൾ
മനാമ: വൈവിധ്യമാർന്ന രുചിക്കൂട്ടുകളുടെ സുഗന്ധം പരത്തി ‘ഗൾഫ് മാധ്യമവും’ ‘മീ ഫ്രണ്ടും’ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലുലു ദംദം ബിരിയാണി ഫെസ്റ്റി’ന്റെ സെമി ഫൈനൽ അരങ്ങേറി. അൽ റീഫ് പാനേഷ്യ റസ്റ്റാറന്റിൽ ഒരുക്കിയ പ്രത്യേക വേദിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ, ബഹ്‌റൈൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു. ആദ്യ റൗണ്ടിൽ ലഭിച്ച നൂറുകണക്കിന് എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 മത്സരാർഥികളാണ് സെമി ഫൈനലിൽ പങ്കെടുത്തത്. പരമ്പരാഗത കണ്ണൂർ ബിരിയാണി മുതൽ ശ്രീലങ്കൻ, ഹൈദരാബാദി ശൈലിയിലുള്ള വിഭവങ്ങൾ വരെ വേദിയിൽ രുചിയുടെ പുത്തൻ ലോകം തീർത്തു. ഫിഷ്, വെജിറ്റബിൾ, ചിക്കൻ, മട്ടൻ, ബീഫ് തുടങ്ങി വിവിധതരം ബിരിയാണികളാൽ സമൃദ്ധമായിരുന്നു മത്സര വേദി. സ്നേഹത്തിന്റെ മസാലക്കൂട്ടിൽ വീട്ടിൽ നിന്ന് പാകം ചെയ്ത ബിരിയാണികളുമായി ഉച്ചക്ക് 3.30 ഓടെ തന്നെ മത്സരാർഥികൾ വേദിയിലെത്തിയിരുന്നു. 4 മണിയോടെ രജിസ്ട്രേഷനും മറ്റ് ഔദ്യോഗിക നടപടികളും പൂർത്തിയാക്കി മത്സരം ആരംഭിച്ചു.
രുചിയിലും പ്രസന്റേഷനിലും മത്സരാർഥികൾ ഒന്നിനൊന്ന് മികവ് പുലർത്തിയതോടെ മികച്ചവയെ കണ്ടെത്താൻ ജഡ്ജിങ് പാനൽ ഏറെ പ്രയാസപ്പെട്ടു. ഫുഡ് സിറ്റി റസ്റ്റാറന്‍റ് കമ്പനി എക്സിക്യുട്ടീവ് ഷെഫ് മുഖേശ് ഷൺമുഖൻ, അൽറീഫ് പാനേഷ്യ എക്സിക്യുട്ടീവ് ഷെഫ് രതീഷ് എം.പി, ക്രൗൺ പ്ലാസ ഇന്‍റർ കോണ്ടിനെന്‍റൽ ഷെഫ് അൽഗദ് എ സാവന്ത് എന്നിവരായിരുന്നു സെമിപോരാട്ടത്തിലെ വിധികർത്താക്കൾ.
പങ്കെടുത്തവർക്കെല്ലാം തികച്ചും വേറിട്ടൊരു അനുഭവമാണ് മത്സരം സമ്മാനിച്ചത്. മത്സര ശേഷം ബിരിയാണികൾ രുചിച്ച് നോക്കാൻ പൊതുജനങ്ങൾക്കും അവസരമൊരുക്കിയിരുന്നു. സെമി ഫൈനലിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 10 പേരാണ് ഇനി വാശിയേറിയ മെഗാ ഫൈനലിൽ മാറ്റുരയ്ക്കുക. വിജയികളെ ഗൾഫ്മാധ്യമം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി പ്രഖ്യാപിക്കും.
ബഹ്‌റൈനിലെ 'രുചിയുടെ സുൽത്താനെ' കണ്ടെത്താനുള്ള കാത്തിരിപ്പിന് മേയ് 29ന് സിഞ്ചിലെ ഗലേറിയ മാളിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ച് വിരാമമാകും. മെഗാ ഫൈനലിൽ വിജയിക്കുന്നവരെ കാത്തിരിക്കുന്നത് ഗോൾഡ് കോയിൻ ഉൾപ്പെടെയുള്ള ആകർഷകമായ സമ്മാനങ്ങളാണ്. ഗ്രാൻഡ് ഫിനാലെക്ക് ആവേശം പകരാൻ പ്രശസ്ത അവതാരകനും പാചക വിദഗ്ധനുമായ രാജ് കലേഷ് (കല്ലു), മലബാറിന്റെ തനത് രുചിക്കൂട്ടുകളുടെ അമരക്കാരിയും പ്രശസ്ത പാചക വിദഗ്ധയുമായ ആബിദ റഷീദ് എന്നിവർ മുഖ്യാതിഥികളായെത്തും. വരാനിരിക്കുന്ന ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ, ബിരിയാണി മത്സരത്തോടൊപ്പം സംഗീതം, നൃത്തം, ഫാമിലി ഗെയിമുകൾ എന്നിവ ഉൾപ്പെടുത്തി പ്രവാസി കുടുംബങ്ങൾക്കായി മികച്ചൊരു വീക്കെൻഡ് വിരുന്നാണ് ഗൾഫ് മാധ്യമം ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.