മനാമ: സ്വകാര്യ സ്കൂളുകളിൽ സ്വദേശികളെ നിയമിക്കാൻ ആവശ്യപ്പെടുന്ന നിർദേശം തള്ളി ശൂറ കൗൺസിൽ. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ വോട്ടിനിട്ട നിർദേശത്തെ എതിർത്ത് വോട്ട് ചെയ്തത് 19 പേരാണ്. എന്നാൽ, അനുകൂലിച്ചവർ 10 പേർ മാത്രമായിരുന്നു. 1998 ലെ സ്വകാര്യ വിദ്യാഭ്യാസ നിയന്ത്രണങ്ങൾക്കായി കൊണ്ടുവന്ന നിയമത്തിൽ ഭേദഗതി ആവശ്യപ്പെടുന്ന ഈ നിർദേശം പാർലമെന്റ് അംഗീകരിച്ചിരുന്നു.
അതിനെത്തുടർന്നാണ് വിഷയം ശൂറ കൗൺസിലിന് മുന്നിലെത്തിയത്. സ്വകാര്യ സ്കൂളുകളിലെ അധ്യാപനം, പരിശീലനം, ഭരണപരമായ തസ്തികകൾ എന്നിവയിലെല്ലാം ബഹ്റൈനികൾക്ക് മുൻഗണന നൽകണമെന്നായിരുന്നു നിർദേശത്തിന്റെ ലക്ഷ്യം. നടപ്പാക്കുന്നതിലുള്ള സാധ്യതകളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും മന്ത്രി ഗാനിം അൽ ബുഐനൈയ്ൻ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് ശൂറ കൗൺസിൽ ചെയർമാൻ അലി സാലിഹ് അൽ സാലിഹ് നിർദേശം വോട്ടിനിടുകയായിരുന്നു. നിയമം നടപ്പാകുന്നതിലൂടെ ആർക്ക് ജോലി നൽകണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്രം നഷ്ടപ്പെടുമെന്നതിൽ സ്കൂൾ അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജോലി അന്വേഷിക്കുന്ന യോഗ്യതയുള്ള ബഹ്റൈനികൾക്ക് മുൻഗണന നൽകാൻ സ്കൂളുകളെ നിർബന്ധിതരാക്കുന്നതായിരുന്നു നിർദേശം.
ഇത് തൊഴിൽ സംബന്ധമായ പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് നിർദേശത്തെ അനുകൂലിക്കുന്നവരുടെ ഭാഷ്യം. ആയിരക്കണക്കിന് സ്വദേശി ബിരുദധാരികൾ നിലവിൽ രാജ്യത്ത് ജോലി തേടുന്നുണ്ട്. ഇപ്പോഴും സ്വകാര്യ സ്കൂളുകളുടെ അധ്യാപക തസ്തികയിൽ വിദേശികളെ നിയമിക്കുന്നത് തുടരുകയാണ്. പൊതുമേഖലക്ക് എല്ലാ അപേക്ഷകരെയും ഉൾക്കൊള്ളാൻ കഴിയില്ലെന്നാണ് മന്ത്രാലയത്തിന്റെ രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ, ബഹ്റൈനികൾക്ക് തൊഴിൽ നൽകുന്നതിൽ സർക്കാറിന് വ്യക്തമായ പ്രതിബദ്ധതയുണ്ടെന്നും പ്രതിവർഷം 2500 മുതൽ 3000 വരെ ബഹ്റൈനികളെ നിയമിക്കുന്നുണ്ടെന്നും നിയമകാര്യ, ആക്ടിങ് തൊഴിൽ മന്ത്രി യൂസിഫ് ഖലഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.