മനാമ: നിർമാണ മേഖലയിലെ പ്രമുഖ കമ്പനിയായ ജി.പി.സക്കറിയദെസ് സിവിൽ എഞ്ചിനിയറിങ് ആൻറ് കോൺട്രാക്ടേഴ്സിലെ (ജി.പി.സെഡ്) തൊഴിലാളികൾക്ക് മുടങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്തു തുടങ്ങിയെങ്കിലും തങ്ങൾ അവഗണിക്കപ്പെെട്ടന്ന പരാതിയുമായി ഒരു വിഭാഗം തൊഴിലാളികൾ രംഗത്തെത്തി. കമ്പനിയുടെ ‘മെറ്റൽ വർക്ഷോപ്പ്’ വിഭാഗത്തിൽ േജാലി ചെയ്തിരുന്ന ഏഴുപേരാണ് പരാതി ഉന്നയിച്ചത്.
ഇവർ മിക്കവരും 20 വർഷത്തോളം സർവീസുള്ളവരാണ്. ശമ്പളം മുടങ്ങിയ ശേഷം ഇക്കഴിഞ്ഞ ഡിസംബറിൽ ഇൗ വിഭാഗത്തിലെ 63 തൊഴിലാളികളും സൂപ്പർവൈസർമാരും പ്രതിഷേധമുയർത്തിയിരുന്നു.തുടർന്ന് പിരിച്ചുവിടുന്നതായി കാണിച്ച് ഇവർക്ക് കമ്പനി നോട്ടീസ് നൽകി. അതിശേഷം മറ്റുതൊഴിലാളികളും നിരന്തരം സമരപാതയിലായിരുന്നു.
കമ്പനി പൂർത്തിയാക്കിയ ജോലിക്കുള്ള 500,000 ദിനാറിെൻറ ചെക്ക് സർക്കാർ കഴിഞ്ഞ ദിവസം കൈമാറിയപ്പോൾ തങ്ങൾക്കും ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് ഇവർ കരുതിയതെങ്കിലും അതുണ്ടായില്ല.
ഇൗ വിഷയം ഉന്നയിച്ച് ഇവർ കഴിഞ്ഞ ദിവസങ്ങളിൽ കമ്പനിയുടെ എച്ച്.ആർ.വിഭാഗവുമായി സംസാരിച്ചെങ്കിലും അനുകൂല പ്രതികരണമല്ല ഉണ്ടായത്. തുടർന്ന് ഇവർ ഇന്ത്യൻ എംബസി മുമ്പാകെ വിഷയം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
സൂപ്പർവൈസർ തസ്തികയിലുള്ള ഏഴുപേരും മലയാളികളാണ്. മാസങ്ങളായി ശമ്പളം മുടങ്ങിയതിനാൽ, ഇവർക്ക് നാട്ടിലേക്ക് പണമയക്കാൻ സാധിച്ചിട്ടില്ല. അതിനാൽ കുടുംബവും കഷ്ടപ്പാടിലാണ്.
സാധാരണ തൊഴിലാളികളെപ്പോലെ ഇവരും കമ്പനി അക്കമഡേഷനിൽ വിവിധ സംഘടനകൾ നൽകുന്ന സഹായം പറ്റിയാണ് ഇപ്പോൾ കഴിയുന്നത്.സർവീസ് ആനുകൂല്യം ലഭിക്കാതെ മടങ്ങില്ലെന്ന തീരുമാനത്തിൽ നിന്ന് പിറകോട്ടില്ലെന്ന് തൊഴിലാളികൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
സർക്കാറിൽ നിന്ന് കമ്പനിക്ക് പണം ലഭിച്ചതോടെ, കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ക്യാമ്പുകളിലെ തൊഴിലാളികൾ ശമ്പളം കൈപ്പറ്റുകയും ചിലർ നാട്ടിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. എക്കർ ക്യാമ്പിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന നിരവധി തൊഴിലാളികൾക്ക് മുഴുവൻ ആനുകൂല്യങ്ങളും നൽകി.മറ്റിടങ്ങളിലും ഭാഗികമായി ആനുകൂല്യങ്ങൾ കൊടുത്തിട്ടുണ്ട്. ശേഷിക്കുന്ന ശമ്പളകുടിശ്ശികയും ആനുകൂല്യങ്ങും ഉടൻ കൈമാറുമെന്നായിരുന്നു വിവരം.
മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് തൊഴിലാളികൾ സമര പാതയിലായിരുന്നു. തുടർന്ന്, സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് തങ്ങൾക്ക് ജോലി പൂർത്തിയാക്കിയ ഇനത്തിൽ ലഭിക്കാനുള്ള തുക മുടങ്ങിയതാണ് ശമ്പളം മുടങ്ങാനുള്ള കാരണമെന്ന് കമ്പനി അധികൃതർ പറഞ്ഞിരുന്നു.
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽ കാര്യ അണ്ടർ സെക്രട്ടറി സബാഹ് അദ്ദൂസരി കഴിഞ്ഞ ആഴ്ച ധനകാര്യ മന്ത്രാലയം ജി.പി.സെഡിന് നൽകാനുള്ള ചെക്ക് തയ്യാറായതായി വ്യക്തമാക്കിയതോടെയാണ് പ്രശ്നങ്ങൾ തീരുമെന്ന് വ്യക്തമായത്. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ജി.പി.സെഡും പൊതുമരാമത്ത്, നഗര വികസന മന്ത്രാലയവും തമ്മിലുള്ള ധാരണ പ്രകാരം ഇൗ തുക ശമ്പള കുടിശ്ശിക തീർക്കാൻ മാറ്റിവെക്കുമെന്നാണ് പറഞ്ഞിരുന്നത്.
ശമ്പളം മുടങ്ങിയതിെൻറ പേരിൽ ജി.പി.സെഡിലെ തൊഴിലാളികൾ കഴിഞ്ഞ നവംബർ മുതലാണ് പ്രതിഷേധം തുടങ്ങിയത്. ഒരു മാസത്തിനുള്ളിൽ മൂന്ന് തവണയാണ് തൊഴിലാളികൾ ശമ്പളമാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. ഏതാനും ദിവസം മുമ്പ് കമ്പനിയുടെ എക്കർ, സിത്ര, നുവൈദ്രത്,റിഫ ക്യാമ്പുകളിൽ നിന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലേക്ക് പോയ തൊഴിലാളികളെ സനദിൽവെച്ച് പൊലീസ് തടഞ്ഞിരുന്നു. ഫെബ്രുവരി 27നും മാർച്ച് 19നും ഇവർ സമാന രീതിയിൽ പ്രതിഷേധിച്ചിരുന്നു. ഇൗ മാസം 27ന് ഇവർ അദ്ലിയയിലെ ഇന്ത്യൻ എംബസിയിലും പരാതിയുമായി എത്തുകയുണ്ടായി.
ദുരിതമനുഭവിക്കുന്ന ജി.പി.സെഡ് കമ്പനിയിലെ തൊഴിലാളികളെ സഹായിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എംബസി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് പരിഹാര നടപടികൾ വേഗത്തിലായത്.
തൊഴിലാളികൾക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടും മൈഗ്രൻറ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റിയും പല തവണയായി സഹായങ്ങൾ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.